Monday, May 25, 2020

കമ്പോള നിലവാരം

                                                   കമ്പോള നിലവാരം
                                                   ===================


ഒരിക്കലും തകർച്ച സംഭവിക്കാത്ത ഒരു കച്ചവടം ആണ് വിവാഹ കച്ചവടം,  സാധാരണ കച്ചവടത്തിൽ പണം കൊടുത്തു വാങ്ങുന്നവയുടെ മേൽ വാങ്ങുന്നവന് പൂർണ്ണ അധികാരം ഉണ്ടാകും,  എന്നാൽ വിവാഹ കച്ചവടത്തിൽ പണം കൊടുത്തവൻ ഒരു ഭാരം ഒഴിവാക്കിയ തരത്തിലോ അതോ അവനടക്കമുള്ള സമൂഹത്തിന്റെ സമ്മർദ്ദം  കൊണ്ടോ നിശബ്ദനും തല കുനിച്ചു നടക്കുന്നവനും ആകുന്നു.   ഇത്തരം ഒരു കച്ചവടത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ മകൾ എന്ന ഭാരത്തെ ഇറക്കി വച്ച് ,കൊണ്ടു  പോകുന്നവന് പണവും നൽകി കച്ചവടത്തിന്റെ എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തുന്നു,  വിചിത്രമായ ഒരു രീതി.  എത്ര കൊടുത്തു എന്നും, എത്ര കിട്ടി എന്നും മാത്രമാണ് കാര്യം,  "ഇതിലും കൂടുതൽ കിട്ടണമായിരുന്നു, അവന്റെ വിദ്യഭ്യാസ യോഗ്യതയും കുടുംബപാരമ്പര്യവും  സമ്പത്തും  കണക്കിലെടുത്താൽ ,  പിന്നെ എന്ത് ചെയ്യാം , തലയിൽ വരച്ചത് ഇതായിരിക്കും ", മിക്ക ആൺ വീടുകളിലെയും സംസാരം,  അവർ സഹിക്കും , ക്ഷമിക്കും.   " കുറച്ചു കൂടുതൽ ചിലവായാൽ എന്താ, നമ്മുടെ മോൾക്ക് ഒന്നാന്തരം ഒരുത്തനെ കിട്ടിയില്ലേ?,    കിട്ടുന്ന ഓരോ തുട്ടും ഇരട്ടിയാക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു ജീവിക്കാൻ മറന്നു പോയ പെണ്ണിന്റെ വീട്ടുകാരുടെ  അഭിപ്രായമായിരുന്നു അത്.  അതെ രണ്ടു വീട്ടുകാരും അവരുടെ ചിന്തകളും നല്ല ചേർച്ചയുണ്ടായിരുന്നു, അപ്പോൾ പിന്നെ കല്യാണം കമ്പോള നിലവാരം അനുസരിച്ചു നടക്കട്ടെ  അല്ലേ?


Friday, May 15, 2020

വെളിച്ചത്തിലേയ്ക്ക്

                                                      വെളിച്ചത്തിലേയ്ക്ക്
                                                      ====================

ഇതുവരെ ഞങ്ങൾ കൂട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു,  ശത്രുവിനെ പേടിച്ചു. ഒളിക്കാൻ  മാളങ്ങൾ വളരെ നേരത്തെ തയ്യാറാക്കി വച്ചിരുന്നു.    കാറ്റിനെയും മഴയേയും  ഞങ്ങളെ പോലെ തന്നെയുള്ളതും അല്ലാത്തതുമായ മൃഗങ്ങളേയും ഞങ്ങൾ ഭയപ്പെട്ടിരുന്നു.  ആയുസ്സിനെക്കുറിച്ചും  സമ്പത്തിനെക്കുറിച്ചും ആകുലപെടുന്നത് ഒരു ശീലമാക്കി മാറ്റിയിരുന്നു.  പിന്നെ പതുക്കെ പതുക്കെ ദൈവങ്ങളെക്കുറിച്ചും ദേവാലയങ്ങളെ കുറിച്ചും ആവലാതി പെടാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.  അതിൽ ഞങ്ങൾ വളരെയധികം മുന്നോട്ടു പോയി.   ദൈവങ്ങളെ സംരക്ഷിക്കുക ഒരു ഹരമായി, ലഹരിയായി സിരകളിൽ ഒഴുകി തുടങ്ങി,  ദൈവങ്ങൾക്ക് പല നിറങ്ങൾ കൊടുത്തതോടെ ഞങ്ങൾ വളരെ തിരക്കുള്ളവരായി .   വളക്കൂറുള്ള ഞങ്ങളുടെ മണ്ണിൽ വേട്ടക്കാരന്റെയും ഇരകളുടെയും വളർച്ചയെ  അതിശയത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.    അവരെ സംരക്ഷിക്കാനും ശിക്ഷിക്കാനും ഞങ്ങളിൽ പലരും മുന്നിട്ടിറങ്ങി,  അവരും പല നിറങ്ങളും അടയാളങ്ങളും തിരഞ്ഞെടുത്തു സ്വന്തമാക്കി,  ആ നിറങ്ങളും അടയാളങ്ങളും സംരക്ഷിക്കാനും ഞങ്ങൾ കുറെ ജീവനുള്ളതും ഇല്ലാത്തതുമായ പലതിനേയും ഇല്ലാതാക്കി.  എന്തൊരു വളർച്ചയായിരുന്നു, വെട്ടി തെളിക്കുക, വെട്ടി പിടിക്കുക, വളരെ രസം തോന്നുണ്ടായിരുന്നു.  ഇത്തരം കളികൾ കളിച്ചു തളർന്നവരേയും  കളികൾക്ക് തടസ്സമായി നിന്നവരേയും  ഞങ്ങൾ ഒരുമിച്ചു കൂട്ടി,  മനസ്സിനെയും ശരീരത്തേയും തളർത്തുന്നതിൽ ഞങ്ങൾ വിജയിച്ചു.  ഇനി  അവരെ കൊണ്ട് ശല്യം ഉണ്ടാവില്ല.  ദൂരകാഴ്ചകൾ ഉള്ള ഞങ്ങൾ നാളേയ്ക്ക് വേണ്ടി ഇന്നിനെ മറന്നു,   വിടരുന്ന പൂവിനെ നോക്കാൻ സമയമില്ലാത്തതുകൊണ്ടു, ഉണക്കി സൂക്ഷിക്കാൻ ആജ്ഞാപിച്ചു.  സമയം കിട്ടുമ്പോൾ ആസ്വദിക്കാമല്ലോ ?  അങ്ങനെയിരിക്കുമ്പോഴാണ്  കണ്ണിൽ പെടാത്ത അത്രയും ചെറിയ ശത്രു എത്തിയത്, ഞങ്ങളുടെ കണക്കു കൂട്ടൽ തെറ്റിക്കാൻ മാത്രം അവൻ പടർന്നു പന്തലിച്ചത് ,  ഇനി എന്ത് ?   ഭയന്നോടാൻ  ഭീരുക്കൾ അല്ല ഞങ്ങൾ, പക്ഷേ  വന്ന വഴികൾ തങ്ങളെ രക്ഷിക്കില്ല എന്നൊരു ചിന്ത മുളയ്ക്കുന്നു , കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല.   അപ്പോഴാണ് വെറുതെ ഇരുന്നാലോ എന്ന ചിന്ത വന്നത്, എളുപ്പമല്ല എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി, വന്ന വഴികൾ ഓർമയിൽ കൊണ്ട് വരാൻ ശ്രമിച്ചു,  അങ്ങനെയിരിക്കെ കൺപോളകളിൽ ഒരു മൃദു സ്പർശം, ഒരു തണുപ്പ്, കൺപീലികൾ ഒന്നിളകി,  കൺപോളകൾ ഒന്നനങ്ങി , ഒരു വെണ്മ അല്ല പ്രകാശ കിരണം.   അപ്പോൾ മിഴികൾ അടഞ്ഞിരിക്കുകയായിരുന്നോ ?  ആയിരിക്കാം . ഇനി അകകണ്ണുകൾ തുറക്കുകയാണ്,   നേർ വഴികൾ തെളിയുന്നു, തെളിച്ചമുള്ള വഴികൾ ..... തെളിച്ചമുള്ള ജീവിതം.....

Saturday, May 9, 2020

മനുഷ്യക്കുരുതി

                                                                 മനുഷ്യക്കുരുതി
                                                              ================


"മനുഷ്യക്കുരുതി ഒറ്റയ്ക്ക് വേണോ ഒരുമിച്ചു വേണോ എന്നതിൽ മാത്രമേ തർക്കമുള്ളൂ .   ജാതി , നിറം, ദേശം അങ്ങനെ പല പേരിനാൽ കുരുതിക്കിരയായ ജീവിതങ്ങൾ ഉയർത്തെഴുന്നേൽപ്പ് കാത്തു കിടക്കുന്നു. "
 അമ്മുവിന് ഈ ഒരു മറുപടി കൊടുക്കാനേ കഴിഞ്ഞുള്ളൂ .  അവൾക്ക് അത് പൂർണ്ണമായി മനസ്സിലായോ എന്നറിയില്ല, തന്റെ മൗനത്തിൽ നിന്ന് അവൾ പലതും മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.  റെയിൽവേ പാളങ്ങളിൽ  കിടന്നുറങ്ങിയതിനിടയിൽ  മരിച്ചവരെക്കുറിച്ചും, പൊരിവെയിലത്തു അത്യാവശ്യ ഭക്ഷണം പോലും കരുതാതെ കൊച്ചു കുഞ്ഞുങ്ങളുമായി  കിലോമീറ്ററകലെയുള്ള  ഗ്രാമങ്ങളിലേക്ക് നടക്കുന്നവരെ കുറിച്ചുമായിരുന്നു  ഇന്നവൾക്ക് സംശയം.   ചോദ്യത്തിൽ കാര്യമുണ്ട് താനും, നടന്നാൽ എത്താവുന്ന  ദൂരത്തിൽ  അല്ല അവരുടെ ഗ്രാമമെന്നും റെയിൽവേ പാളങ്ങൾ  ഉറങ്ങാനുള്ള സ്ഥലങ്ങൾ അല്ല എന്നും അവർക്കറിയാം.  കുഞ്ഞു കാലുകൾ ചുട്ടുപഴുത്തപ്പോൾ ആതിര അമ്മയോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചു.  അപ്പോൾ മുന്നേ ഓടുന്ന അച്ഛനെ കാണിച്ചു കൊടുത്തു,  ദൂരെ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രക്കിനെ ലക്ഷ്യമാക്കി ഒരു കൂട്ടം ആളുകൾ ഓടുന്നു, അതിൽ അവളുടെ അച്ഛനും ഉണ്ടായിരുന്നു.   മാധ്യമങ്ങളിൽ നടക്കുന്ന തമ്മിൽ തല്ലും തലോടലും ഒന്നും അറിയാതെ ഒരു കൂട്ടം മനുഷ്യകോലങ്ങൾ തിരിച്ചു നടക്കുന്നു.  ജീവിത മാർഗം തേടിയെത്തിയ നഗരത്തിൽ  നാളെ മുതൽ അന്നത്തിനു വകയില്ല എന്നറിഞ്ഞപ്പോൾ ഭയപ്പെട്ടോടാൻ അമ്മയുടെ മടിത്തട്ടെന്നപോലെ  സുരക്ഷിതം തങ്ങളുടെ ഗ്രാമമെന്നവർക്കു തോന്നി .  നഗരത്തിനു തത്കാലം അവരെ ആവശ്യമില്ല,  അതിനാൽ അവരുടെ തിരിച്ചു പോക്ക് കണ്ടില്ല എന്ന് നടിച്ചു.   അവർക്കു വേണ്ടി ശബ്ദിച്ചവരുടെ ശബ്ദം എത്തുമെന്ന് പേടിച്ചു പല വാതിലുകളും കാതുകളും അടച്ചു വച്ചിരുന്നു. 
                        ==================================