Monday, July 27, 2020

ചില അതിജീവന ചിന്തകൾ

                                                  ചില അതിജീവന ചിന്തകൾ
                                                  =============


ഈ മഹാമാരിയുടെ കാലത്ത് അതിജീവനത്തെക്കുറിച്ചു ചിന്തിക്കാത്തവരും പറയാത്തവരും ഉണ്ടാകില്ല എന്ന് തോന്നുന്നു.   ജീവിക്കാനുള്ള കൊതി എല്ലാവരിലും കൂടുതലായി കാണുന്നു,   അടുത്തെത്തിയ മരണത്തിന്റെ പദചലനങ്ങളിൽ നിന്ന് ഓടി  രക്ഷപെടാനുള്ള ശ്രമത്തിൽ ചിലർ കാലു തെന്നി വീഴുന്ന കാഴ്ച വേദനിപ്പിക്കുന്നുണ്ട്.   സ്വപ്‌നങ്ങൾ തകർന്നവർ, ജീവിതോപാധികൾ  നഷ്ടപ്പെട്ടവർ,  ഇന്നലെ വരെ എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്ന് പറഞ്ഞവർ അങ്ങനെ എല്ലാവരും ജീവനെ, ശ്വാസത്തെ വളരെയധികം സ്നേഹിച്ചു തുടങ്ങി.  ജീവനിൽ പിടിമുറുക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഓരോ മനുഷ്യനും , നിസ്സഹായനായ മനുഷ്യർ , ഉപേക്ഷിച്ചു കളഞ്ഞ പലതും തിരിച്ചു പിടിക്കാനൊരുങ്ങുന്നു.  അമ്മുവും അക്കൂട്ടത്തിൽ പെടും.  അടച്ചു പൂട്ടൽ തുടർച്ചയായതോടെ മനുഷ്യരെ കാണുക എന്ന ആർഭാടം കഴിഞ്ഞു.  നല്ല നാളേയ്ക്ക് വേണ്ടിയല്ലേ എന്നൊക്കെ ആദ്യം കരുതി ആശ്വസിച്ചു. ചിലരൊക്കെ ജീവിതത്തിൽ നിന്നു ഒഴിച്ച് കൂടാനാവാത്ത വിധം അടുത്തിരുന്നു എന്നറിഞ്ഞത് ഈ നാളുകളിലാണ്.  വീഡിയോ കോളുകളോട് താത്പര്യം ഇല്ലാതിരുന്ന പഴയ തലമുറ ശബ്ദം മാത്രം കേട്ടാൽ പോരാ, കണ്ടു സംസാരിക്കണം എന്ന് ആവശ്യപ്പെടാൻ തുടങ്ങി.  നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത അവരെ കൂടുതൽ അലട്ടികൊണ്ടിരിയ്ക്കുന്നു.  മഹാമാരിയുടെ താണ്ഡവം ഒട്ടും കുറവല്ലാത്തതായ ഒരു നഗരത്തിലാണ് അമ്മുവിൻറെ താമസം.  അത് കൊണ്ട് തന്നെ ഭയം അല്പം കൂടുതലായി അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രം എന്ന് കരുതി.  ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ഈ ഭയാനകമായ അവസ്ഥ മാറും എന്ന് ചിന്തിച്ചവരുടെ കൂട്ടത്തിൽ അമ്മുവും ഉൾപ്പെടുന്നു. ആദ്യ ദിനങ്ങളിലെ അമ്പരപ്പും പിന്നീടുള്ള ദിനങ്ങളിലെ അസ്വാഭാവികതയും അത് കഴിഞ്ഞുള്ള ദിവസങ്ങളിലെ പാചക പരീക്ഷണങ്ങളും അതോടൊപ്പം പലവിധ മരുന്നുകളെ കുറിച്ചും പ്രതിവിധികളെ കുറിച്ചുമുള്ള മൊബൈൽ സംഭാഷണങ്ങളും  കുറെയേറെ സിനിമകളും അതിലും അതിശയോക്തിയും ചുരുക്കം ചില സന്ദർഭങ്ങളിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സുകളും കൊണ്ട് അലംകൃതമായ  വാർത്തകളും എല്ലാം കൊണ്ട് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നതറിഞ്ഞില്ല ,  മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും എന്നും നഗരം മുന്നിലായിരുന്നു.  കൂട്ടുകാരിൽ പലരും നഗരം വിടാൻ തുടങ്ങി, ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാത്രമേ രക്ഷയുള്ളൂ എന്ന ചിന്ത ശക്തമായി. ഒന്നാമതാകാനും പോസിറ്റീവാകാനും ആഗ്രഹമില്ലാതായി.   ആംബുലൻസുകളുടെ കരച്ചിൽ കൂടി കൂടി വന്നു,  ഏഴു മണിക്കൂറിനുള്ളിൽ പതിനാല്  എണ്ണം  വരെ എണ്ണി തരിച്ചിരുന്ന  ദിവസങ്ങൾ,  കരച്ചിലില്ലാതെ പോകുന്ന ആംബുലൻസുകൾ വേറെയും.   നൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഞങ്ങളുടെ കെട്ടിട സമുച്ചയത്തിലും നഗരപാലികയുടെ  നോട്ടീസ് പതിച്ചു, ഇതുവരെ വഴിയേ പോയിരുന്ന ആംബുലൻസ് മുറ്റത്തും എത്തി.   പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന് പറഞ്ഞ പോലെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. അത്യാവശ്യ വസ്തുക്കൾ പോലും കിട്ടാൻ ബുദ്ധിമുട്ടായി തുടങ്ങി, ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നുണ്ടെങ്കിലും എളുപ്പമാകുന്നില്ല, കിളികുഞ്ഞുങ്ങളുടെ ഭക്ഷണത്തിനു ഇരട്ടിയിലധികം വില ഈടാക്കിയ പ്രമുഖ ഓൺലൈൻ ചെയിൻ ,  കച്ചവടത്തിന്റെ പുതിയ തന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങി. എന്നാലും കിളികുഞ്ഞുങ്ങൾക്ക് സമയത്തു ഭക്ഷണം എത്തിച്ചു തന്നതിൽ ഞങ്ങൾക്ക് നന്ദിയുണ്ട് .   ഈയടുത്ത കാലത്തു  രണ്ടു മൂങ്ങകൾ വിരുന്നുകാരായി എത്തുന്നുണ്ട്,  രാത്രി പകലാക്കി കൊണ്ടിരിക്കുന്ന മക്കൾക്ക് അതൊരു പുതിയ കാഴ്ച്ചയായിരുന്നു, വിരുന്നുകാരന്റെ പ്രത്യേകതകൾ എല്ലാം മനസ്സിലാക്കി, അവയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി.  ഉച്ചനേരത്തു വരുന്ന മൈനകളും മുട്ടയിടാൻ സ്ഥലം അന്വേഷിച്ചു വരുന്ന പ്രാവുകളും ജീവനെ കുറിച്ചു മാത്രം സംസാരിച്ചു.  ചെടികൾ വാടാതിരിക്കാനും കിളികൾക്ക് ഭക്ഷണം മുടങ്ങാതിരിക്കാനും പ്രാവുകളുടെ മുട്ട സുരക്ഷിതമായി ഇരിക്കേണ്ടതിനെക്കുറിച്ചുമായി  ഞങ്ങളുടെയും മക്കളുടെയും ചർച്ച.  തങ്ങളുടെ കൊച്ചു തോട്ടത്തിലെ കുഞ്ഞൻ പാവയ്ക്ക ഒരാൾ സന്തോഷത്തോടെ ഞെട്ടിൽ നിന്ന് അടർത്തിയെടുത്തപ്പോൾ കാച്ചിൽ മണ്ണിനടിയിൽ നിന്ന് എടുത്ത് അടുത്തയാളും കൃഷിക്കാരനായി. പത്ത് അടി നീളവും രണ്ടു അടി വീതിയും ഉള്ള തോട്ടം അങ്ങനെ ഞങ്ങൾക്ക് ഒരു പാട് സന്തോഷം തരാൻ മത്സരിക്കുന്നു, ആകാശത്തെ പച്ചിലക്കൂട് ഒരുക്കുമ്പോൾ ഇത് പോലെ ഒരു തണുപ്പും ആശ്വാസവും പ്രതീക്ഷിച്ചിരുന്നില്ല.  വെയിൽ ഉള്ളപ്പോൾ ഇലകൾ വീടിനകുത്തുണ്ടാക്കുന്ന നിഴൽ ചിത്രങ്ങളും അടയ്ക്കാക്കിളികളുടെ കലപിലയും ഈ മഹാനഗരത്തിലെ  നിലനിൽപ്പിന്റെ സാധ്യതകളെ കുറിച്ച് മാത്രം പറയുന്നു.