Wednesday, June 17, 2020

അരങ്ങിലും അടുക്കളയിലും

                                                   അരങ്ങിലും അടുക്കളയിലും
                                                  ===========================


'സ്ത്രീ സമൂഹത്തിൽ'  എന്നതായിരുന്നു മത്സരത്തിനുള്ള വിഷയം.   ഇതൊരു മത്സരത്തിനുള്ള വിഷയമാണോ എന്നതായിരുന്നു ഞങ്ങൾ കുറെ പേരുടെ സംശയം .   ഞങ്ങളില്ലാത്ത ഒരു സമൂഹം ഉണ്ടോ?  എന്തെഴുതിയാലാണ് സമ്മാനം കിട്ടുക എന്നതാലോചിച്ചു സമൂഹത്തിലെ ഞാൻ അടങ്ങുന്ന കുറച്ചു പേർക്ക് ഉറക്കം നഷ്ടപ്പെട്ടു.   തമ്മിൽ തമ്മിൽ ആലോചിക്കാം എന്ന് കരുതിയാൽ അത് ബുദ്ധിമോശമാവുമെന്നു മനസ്സിലായത് കൊണ്ട് ഓരോരുത്തരും ഒറ്റയ്ക്ക് ആലോചിക്കാൻ തുടങ്ങി.  നാല് മുതൽ ആറു വരെ അംഗങ്ങൾ  ആകാം എന്ന തിരുത്തു വന്നു.  സന്തോഷമായി, ഞങ്ങൾക്ക് എപ്പോഴും എല്ലാത്തിനും ഒരു കൂട്ടു വേണം.  ഞങ്ങൾ കുറച്ചു പേർ ഒരുമിച്ചു ചിന്തിക്കാൻ ഒത്തു കൂടി.  പത്തരയോടെ നീതുവിന്റെ വീട്ടിൽ ഒത്തു ചേരാം എന്നാണ് തീരുമാനിച്ചത്.  അവൾക്ക് അധികം പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റില്ല,  കിടപ്പു രോഗിയായ അമ്മ വീട്ടിലുണ്ട് ,  എന്നാൽ അവളെ ഒഴിവാക്കാനും പറ്റില്ല, പുറത്തിറങ്ങാൻ സൗകര്യമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, നീതുവിന് അല്പ സ്വല്പ വായന ഉണ്ട്, അത് ചിലപ്പോൾ ഉപകാരപ്പെടും.   എല്ലായിടത്തും അല്പം വൈകി എത്തുന്നത് പതിവാക്കിയ ഞാൻ പതിനൊന്നു മണിയോടെ എത്തി.
ചിന്നുവും രാധയും ചില ചിന്തകളെല്ലാം വാരി വിതറുന്നുണ്ട്,  നീതു അതെല്ലാം പെറുക്കിയെടുത്തു കടലാസിൽ പകർത്തുന്നു, വെട്ടുന്നു, തിരുത്തുന്നു.   "സ്ത്രീകളെ ഇങ്ങനെ വിളക്കും തിരിയും ഒന്നും ആക്കി സുഖിപ്പിക്കണ്ട , ഞങ്ങൾക്ക് അങ്ങനെ നിന്ന് കത്താൻ  താത്‌പര്യമില്ല "എന്ന് എഴുതി ചേർക്കാൻ ഉപദേശിച്ചു,  നീതുവിന്റെ അമ്മ.   ഷീലയും അത് സമ്മതിച്ചു,  അത് ശരിയാണല്ലോ അമ്മച്ചി പറഞ്ഞതിൽ കാര്യമുണ്ട്.    ഭാഷയിലെ എല്ലാ വർണനകളും പെണ്ണിനുള്ളതാണ് എന്ന് തോന്നി പോകും.   ബഹിരാകാശ സഞ്ചാരി, അഗതികളുടെ അമ്മ, സൗന്ദര്യ റാണി, ആതുര സേവന രംഗത്തെ  മാലാഖ, അങ്ങനെ വിവിധ  മേഖലകൾ എല്ലാം തട്ടി തെറിപ്പിച്ചു കൊണ്ട് നീതുവിന്റെ അമ്മ  'പെണ്ണമ്മ ' യിലേയ്ക്ക്  ഞങ്ങൾ കാതു  കൂർപ്പിച്ചു.  ശബ്ദത്തിനും മനസ്സിനും തളർച്ചയില്ലാത്ത എൺപതു കാരി .   പതിനാലാം വയസ്സിൽ ഇരുപത്തെട്ടുകാരനെ കല്യാണം കഴിച്ചവൾ ,  വളരെ നേരത്തെ മരുമകൾ എന്ന സ്ഥാനം കിട്ടിയവൾ.   മനസ്സുചോദ്യത്തിനുത്തരം പറയാൻ മടിച്ചവൾ,  അതെ എന്ന് പറയണം എന്ന് ശഠിച്ചവരെ ധിക്കരിക്കാൻ കഴിയാതെ പോയവൾ.  കൊല്ലം തോറുമുള്ള പ്രസവം ശീലമാക്കിയവൾ. ഭർത്താവിന്റെയും മക്കളുടെയും തോൽവിയ്ക്ക് പഴി കേൾക്കുന്നവൾ,   കാലം കടന്നു പോകുമ്പോൾ ദുഃഖം തോന്നാതിരുന്നവൾ.   റേഡിയോയിലെ  ഗാനങ്ങൾക്കൊത്തു താളം ചവിട്ടാൻ കൊതിച്ചവൾ.  അരിയും മുളകും പൊടിയ്ക്കുന്നതിന്റെ താളത്തിൽ  തൃപ്തിപ്പെട്ടവൾ.  നീതുവിന്റെ കയ്യിലിരുന്ന കടലാസ് നനഞ്ഞു,  അക്ഷരങ്ങളുടെ ആകൃതി വിത്യാസപ്പെട്ടു .   നമുക്ക് മത്സരിക്കണ്ട അല്ലേ ,ആരോ പറഞ്ഞു, പറഞ്ഞതാരാണ് എന്ന് നോക്കാൻ മിഴികൾ സമ്മതിച്ചില്ല.