Saturday, May 9, 2020

Widgets

മനുഷ്യക്കുരുതി

                                                                 മനുഷ്യക്കുരുതി
                                                              ================


"മനുഷ്യക്കുരുതി ഒറ്റയ്ക്ക് വേണോ ഒരുമിച്ചു വേണോ എന്നതിൽ മാത്രമേ തർക്കമുള്ളൂ .   ജാതി , നിറം, ദേശം അങ്ങനെ പല പേരിനാൽ കുരുതിക്കിരയായ ജീവിതങ്ങൾ ഉയർത്തെഴുന്നേൽപ്പ് കാത്തു കിടക്കുന്നു. "
 അമ്മുവിന് ഈ ഒരു മറുപടി കൊടുക്കാനേ കഴിഞ്ഞുള്ളൂ .  അവൾക്ക് അത് പൂർണ്ണമായി മനസ്സിലായോ എന്നറിയില്ല, തന്റെ മൗനത്തിൽ നിന്ന് അവൾ പലതും മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.  റെയിൽവേ പാളങ്ങളിൽ  കിടന്നുറങ്ങിയതിനിടയിൽ  മരിച്ചവരെക്കുറിച്ചും, പൊരിവെയിലത്തു അത്യാവശ്യ ഭക്ഷണം പോലും കരുതാതെ കൊച്ചു കുഞ്ഞുങ്ങളുമായി  കിലോമീറ്ററകലെയുള്ള  ഗ്രാമങ്ങളിലേക്ക് നടക്കുന്നവരെ കുറിച്ചുമായിരുന്നു  ഇന്നവൾക്ക് സംശയം.   ചോദ്യത്തിൽ കാര്യമുണ്ട് താനും, നടന്നാൽ എത്താവുന്ന  ദൂരത്തിൽ  അല്ല അവരുടെ ഗ്രാമമെന്നും റെയിൽവേ പാളങ്ങൾ  ഉറങ്ങാനുള്ള സ്ഥലങ്ങൾ അല്ല എന്നും അവർക്കറിയാം.  കുഞ്ഞു കാലുകൾ ചുട്ടുപഴുത്തപ്പോൾ ആതിര അമ്മയോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചു.  അപ്പോൾ മുന്നേ ഓടുന്ന അച്ഛനെ കാണിച്ചു കൊടുത്തു,  ദൂരെ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രക്കിനെ ലക്ഷ്യമാക്കി ഒരു കൂട്ടം ആളുകൾ ഓടുന്നു, അതിൽ അവളുടെ അച്ഛനും ഉണ്ടായിരുന്നു.   മാധ്യമങ്ങളിൽ നടക്കുന്ന തമ്മിൽ തല്ലും തലോടലും ഒന്നും അറിയാതെ ഒരു കൂട്ടം മനുഷ്യകോലങ്ങൾ തിരിച്ചു നടക്കുന്നു.  ജീവിത മാർഗം തേടിയെത്തിയ നഗരത്തിൽ  നാളെ മുതൽ അന്നത്തിനു വകയില്ല എന്നറിഞ്ഞപ്പോൾ ഭയപ്പെട്ടോടാൻ അമ്മയുടെ മടിത്തട്ടെന്നപോലെ  സുരക്ഷിതം തങ്ങളുടെ ഗ്രാമമെന്നവർക്കു തോന്നി .  നഗരത്തിനു തത്കാലം അവരെ ആവശ്യമില്ല,  അതിനാൽ അവരുടെ തിരിച്ചു പോക്ക് കണ്ടില്ല എന്ന് നടിച്ചു.   അവർക്കു വേണ്ടി ശബ്ദിച്ചവരുടെ ശബ്ദം എത്തുമെന്ന് പേടിച്ചു പല വാതിലുകളും കാതുകളും അടച്ചു വച്ചിരുന്നു. 
                        ==================================



1 comment:

  1. അതെ,ചാനൽച്ച്രർച്ച കേട്ടുക്കൊണ്ടിരിക്കുകയാണ്....
    വീറോടെ,ചൂടോടെ കത്തിക്കളുകയണ്.........
    പാവം ജനം...
    ആശംസകൾ

    ReplyDelete