Friday, July 21, 2023

കലാപം


                                                                      കലാപം 
                                                                      ========


'കലാപം' കാലാകാലങ്ങളായുള്ള ഒരു 'കലാ ' പരിപാടി .  കളിപ്പിക്കുന്നവർക്ക് മാത്രം അറിയാവുന്ന ഉദ്ദേശം .  അവരുടെ താളത്തിനൊത്തു ആടുന്ന മനുഷ്യ കോലങ്ങൾ .  ദൈവം , ദേശം, നിറം, ഭാഷ, ഭക്ഷണം  അങ്ങനെ പലതും കാരണമാക്കും .  പരസ്പരം കൊന്നു കൊല വിളികൾ നടത്തുമ്പോഴും , പെൺ ശരീരം കണ്ടാൽ രീതി മാറി. 'ഭീകരമായ ആസ്വാദനം'  ,അവളുടെ ശരീരം അളന്നു തിട്ടപ്പെടുത്തി ,  മറ്റുള്ളവർക്ക് 'അളക്കാനും' 'ആസ്വദിക്കാനും '  കൊടുത്ത് ജയിച്ചു എന്ന് കരുതുന്ന വിണ്ഡികൾക്ക് ഇപ്പോഴും ഒരു ക്ഷാമവുമില്ല .


                                                    ===================

Monday, March 20, 2023



                                                മരണമെത്തുന്ന നേരത്ത് 

                                                 =======================





" No one is so fortunate as not to have standing round his death-bed some people who welcome the fate coming on him ."-------Marcus Aurelius 


 കണ്ണുകളിൽ ജീവൻ്റെ തിളക്കം നഷ്ടപ്പെട്ടിട്ടു ദിവസങ്ങളേറെയായി.  ചെവിയിൽ പതിക്കുന്നതൊന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതും കേൾക്കുമെന്ന് കരുതാത്തതും ആയിരുന്നു . സ്വർഗ്ഗ ലോകത്തെ കാഴ്ച്ച കണ്ടു കിടക്കുകയാണെന്നു പറഞ്ഞു പോയത്, മറിയകുട്ടിയാണെന്നു തോന്നുന്നു. ചിരിക്കാൻ തന്റെ ചുണ്ടുകൾ സഹായിക്കുന്നില്ല, ഔസേപ്പേട്ടൻ മരിക്കാൻ കിടക്കുമ്പോൾ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തതാണ്, ഇന്ന് തന്റെ മക്കൾക്ക് അറിവ് പകർന്നു നൽകി അവൾ മടങ്ങി . ഇനിയും പലരും അറിവുകളുമായി  വരാനിരിക്കുന്നു  . തന്റെ മക്കളും ചില അറിവുകൾ കൈമാറുന്നുണ്ട് .  അവരും ഇനി മരണത്തിന് സാക്ഷിയാകും. ഞങ്ങളുടെ അമ്മ മരണ നേരത്ത് വിശുദ്ധരോടോപ്പം ദൈവസന്നിധിയിൽ എത്തി എന്ന് പറഞ്ഞു തുടങ്ങും. ആത്മാവിനു വേണ്ട ചടങ്ങുകൾ എല്ലാം വിധി പോലെ നടത്തും. ജനിച്ചപ്പോൾ മുതൽ കേട്ട് തുടങ്ങിയ സ്വർഗ്ഗം നഷ്ടപ്പെടാൻ പാടില്ലല്ലോ . വിശ്രമ ജീവിതം തുടങ്ങിയിട്ട് കുറെ നാളായി,  വീടിനകത്തെ തടവ്- ആദ്യം വീഴാതിരിക്കാനും പിന്നീട് നിർബന്ധിത പിൻവാങ്ങലിന്റെയും  തുടക്കം . ഇന്നത്തെ ഈ അവസ്ഥയ്ക്ക് കുറെ മുന്നേയുള്ള ഒരുക്കം, എല്ലാത്തിനും ഒരുക്കം ആവശ്യമാണല്ലോ ?   ഈ നേരത്ത് ദൈവനാമം ഉരുവിട്ടു  വേണ്ടപ്പെട്ടവർ തന്റെ അരികിൽ ഉണ്ടാകും എന്നു കരുതി. എത്ര ദിവസമായി ഈ കാത്തിരിപ്പ് , മടുപ്പ് വളരെ വേഗം വളരുകയും
വാക്കുകളായി പുറത്ത് വരുകയും ചെയ്യുന്നു. കേൾവി ഇല്ലാതിരുന്നെങ്കിൽ നന്നായിരുന്നു,   അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞ മുറിയിൽ ഇടം കിട്ടാൻ ജപമാല വളരെ പണിപെടുന്നുണ്ടായിരുന്നു. പാവം,താൻ എന്നും കൂടെ കൂട്ടിയിരുന്നു, വിരലുകളിലെ ചോരയോട്ടം കുറഞ്ഞതോടെ താനും കൈവിട്ടു.  കുട്ടികളെ പോലെ താനും മൊബൈൽ ഫോണിനെ ആശ്രയിച്ചു.  ജപമാലയും കുർബാനയും സുവിശേഷവും എല്ലാം തന്റെ തലയിണയുടെ അടുത്തു വച്ചിരിക്കുന്ന മൊബൈലിൽ നിന്ന് കേൾക്കാം. ചിലപ്പോൾ കൂടെ ചൊല്ലും, ചില ദിവസങ്ങളിൽ അതിനും ത്രാണിയുണ്ടാകാറില്ല.   ആരെയും ബുദ്ധിമുട്ടിക്കാതെ ഈ ലോകം കടന്നു, താൻ സ്വപനം കണ്ട സ്വർഗ്ഗ ഭൂമിയിൽ എത്തണം എന്നു ആഗ്രഹിച്ചിരുന്നു.  ആരാണ്  അനായാസമായ കടന്നു പോക്ക് ആഗ്രഹിക്കാത്തത്.  അതിനൊപ്പം ഇഹലോക സഹനം പരലോക സുഖത്തിനുതകും എന്നും വിശ്വസിച്ചിരുന്നു .  അതിനാൽ അറിഞ്ഞും അറിയാതേയും പല തരം പീഢകളും ഏറ്റു വാങ്ങിയിരുന്നു.  ജോലിയെടുത്തു നടുവൊടിയുമ്പോൾ വിശ്രമം ആഗ്രഹിച്ചിരുന്നു. അതൊരിക്കലും ഇത്തരത്തിൽ ആയിരുന്നില്ല.  ഒരു തുള്ളി വെള്ളം- തൊണ്ട നനയാൻ കിട്ടണമെങ്കിൽ പോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നു. ഈ അവസ്ഥയെ  ഏതു പേരിൽ വിളിക്കാം . മരിച്ചിട്ടില്ല എന്നു പറയാം അല്ലേ? . ശരീരം  ഉണങ്ങി വിണ്ടു കീറി തുടങ്ങി, വേദനകൾ  കുട്ടികാലം മുതൽ കർത്താവിന്റെ കുരിശിനോട് ചേർത്ത് സമർപ്പിക്കുക പതിവായിരുന്നു, അത് ഇപ്പോഴും തുടരുന്നു. ശരീരത്തിൽ എവിടെയോ മുറിവ് പഴുക്കുന്നുണ്ട് , മരുന്നു വച്ചു തരുന്നുണ്ടെങ്കിലും വേദനയ്ക്ക് കുറവില്ല.    തിരക്കു നിറഞ്ഞ ജീവിതത്തിൽ അണയാൻ പോകുന്ന തിരിക്ക് എത്ര നാൾ കാത്തിരിക്കും.  കത്തി പടരാനുള്ള ജീവിതങ്ങൾക്കുള്ള എണ്ണ പകരേണ്ട സമയമല്ലേ ? അതു തന്നെയല്ലേ താനടക്കമുള്ള മുൻ തലമുറയും ചെയ്തിരുന്നത് . ഇനി എന്തു കാഴ്ചയാണ് ബാക്കിയുള്ളത് , എന്തിനു വേണ്ടിയാണ്, ആർക്കു വേണ്ടിയാണ് പിടയുന്ന ജീവനെ പിടിച്ചു നിർത്തുന്നത്.  മക്കളോട് ഒന്നും പറയാതെ പോകുന്നത് എങ്ങനെ - എന്റെ മക്കൾക്ക്- നിങ്ങൾ കേട്ടിരുന്ന പോലെ അമ്മയ്ക്ക് കണക്ക് കൂട്ടാൻ അറിയില്ല എന്നത് സത്യം തന്നെ --മനസ്സിലായി കാണുമല്ലോ? അമ്മയുടെ  കയ്യിൽ തന്നെയിരുന്നാൽ മക്കളുടെ കണക്കു കൂട്ടൽ തെറ്റും എന്നു മനസ്സിലായപ്പോൾ ഒന്നും കയ്യിൽ കരുതിയില്ല, ജപമാല ഒഴിച്ചു ഒന്നും.  

                                            ==================

Thursday, March 9, 2023

വനിതാ ദിനം - 23@52



                                                    വനിതാ ദിനം - 23@52
                                                     ====================




വനിതാദിന ആഘോഷങ്ങൾ ലോകം മുഴുവൻ പൊടി പൊടിക്കുകയാണ്.  പ്രവർത്തന മേഖല വീട് മാത്രമായത് കൊണ്ട് തനിക്ക്ആ ഘോഷങ്ങൾക്ക് വകുപ്പു ഒന്നുമില്ലായിരുന്നു. ഇവിടെ ഒന്നും കിട്ടിയില്ല, ഇവിടെ ഒന്നും കിട്ടിയില്ല എന്നു മനസ്സിൽ പറഞ്ഞു കൊണ്ടിരിന്നു . ഉച്ചത്തിൽ പറഞ്ഞാലും കേൾക്കാൻ ആളില്ലാത്തതിനാൽ 'energy save mode ' ലാണ്. അപ്പോഴാണ് വനിതാ ദിനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗോളടിച്ചത്, അല്ലെങ്കിൽ കോളടിച്ചത്.--മകൻ വരുന്നു - സമ്മാനവുമായി - അതിന് അമ്മയ്ക്കെന്താ കാര്യം എന്നാവും - കാര്യമുണ്ട് . അമ്മയുടെ ഉപദേശങ്ങളിൽ ഒന്നു പങ്കു വയ്ക്കാനുള്ള മത്സരമായിരുന്നു. കുട്ടികൾ കേൾക്കുന്നുണ്ട് എന്ന സന്തോഷം. ഇത്രയൊക്കെ മതിയെന്നേ...... 

                                               ======================

Thursday, April 29, 2021

കൊറോണ മരുന്ന്

                                                       കൊറോണ മരുന്ന്                                                                                                             -----------------------       

 ഇന്നത്തെ വിഷയം കിട്ടാൻ ചാരുവിന് ബുദ്ധിമുട്ട് ഉണ്ടായില്ല. എങ്ങോട്ട് തിരിഞ്ഞാലും കൊറോണ വിശേഷം.  എന്നാൽ പിന്നെ താമസിക്കണ്ട എന്ന്  ചാരുവിൻ്റെ മീഡിയ സഹായി. തലേന്ന് തന്നെ ഒരുക്കി വച്ചിരുന്ന വസ്ത്രങ്ങളിൽ ചാരു ക്യാമറയ്ക്ക്ക്ക് മുന്നിലെത്തി.  വിഷയം ശോകമായതിനാലും തമാശകളിൽ തുടങ്ങാൻ സാധിക്കാത്തതിനാലും ഒരല്പം ഗൗരവത്തോടെ തന്നെ തുടങ്ങി.----- "കൂട്ടുകാരെ, കൊറോണയ്ക്കുള്ള മരുന്ന് പലതും നിങ്ങൾ പരീക്ഷിച്ചു കാണും. ഞാനും അങ്ങനെ തന്നെ. പച്ച മുളക് തൊട്ട് പച്ച ഇറച്ചി വരെ ചവച്ചരച്ച്  തിന്നാൻ പറയുന്നത് അനുസരിച്ച് മടുത്ത നാം ഇനി എന്ത് ചെയ്യും? മുഖാവരണം, സാമൂഹിക അകൽച്ച, എന്നിവ കാറ്റിൽ പറത്തി കൊണ്ട് നടക്കുന്നത് എതിരാളിയ്ക്ക് പിടി  മുറുക്കാൻ സഹായകമായി എന്ന സത്യം കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ല.  ഭക്ത സംഘങ്ങൾ പ്രാർഥന കൊണ്ട് നടക്കുന്നുണ്ടെങ്കിലും വാക്സിൻ വേണം എന്ന് പറയുന്ന നല്ല കാഴ്ചകൾ ഭാവിയിലേയ്ക്ക് ഗുണം ചെയ്യും.  നാട് ശവ പറമ്പാവുന്ന കാഴ്ചകൾ കണ്ടില്ല എന്ന് നടിക്കരുത്.  ചിതയിലെ തീ വെളിച്ചമല്ല എന്ന തിരിച്ചറിവ് നല്ലതായിരിക്കും.  സഹോദരരുടെ കണ്ണീർ കാണാതിരിക്കുകയും ചെയ്യരുത്.  പാട്ടും ഡാൻസും എല്ലാം മനസ്സിന് സന്തോഷം നൽകുന്നതിനൊപ്പം യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനും സഹായിക്കുന്നു.  ഒരു പരിധി വരെ ഭക്തിയും ചെയ്യുന്നത് അത് തന്നെ.   ജനനവും മരണവും അനിവാര്യമായ ഒന്ന് തന്നെ.  എങ്കിലും മരണം ദുഃഖകരം . ജീവിക്കാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടെങ്കിലും,  ആഗ്രഹം ഒന്ന് കൊണ്ട് മാത്രം നമുക്ക് മുന്നോട്ട് പോകാനാവില്ല.  പരസ്പര സഹായം അത്യാവശ്യമുള്ള ഈ സമയത്ത്  'ഞാൻ- നീ' എന്നീ വേർതിരിവ് തുടച്ചു നീക്കാൻ ശ്രമിക്കാം. ജീവനെ മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കാം.  ആഘോഷങ്ങൾ , കൂടെയുള്ളവരുടെ കരച്ചിൽ കേൾക്കാതിരിക്കാനുള്ള മറ ആവതിരിക്കട്ടെ. പ്രാണ വായു കിട്ടാനും കൊടുക്കാനും ഇല്ലാത്ത ഈ സമയത്ത്  കുറ്റപെടുത്തലുകൾ കൊണ്ടും അധികാര ദുർവിനിയോഗം കൊണ്ടും പരസ്പരം തോൽപ്പിക്കാതിരിക്കാം. ഒന്നാമനാവാനും വിജയം കൊയ്യാനുമുള്ള സൂത്രങ്ങളും, സമ്പത്ത് എത്തിക്കാനുള്ള യന്ത്രങ്ങളും സൂക്തങ്ങളും,  ദൈവ സംരക്ഷണത്തിനുള്ള  മന്ത്രങ്ങളും തന്ത്രങ്ങളും സഹായത്തിന് എത്തുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ അവസ്ഥ ഇത്രയും മോശമാകില്ലായിരുന്നു      സഹോദരർ പ്രാണ വായുവിന് വേണ്ടി പിടയുന്നതും കത്തിയെരിയുന്നതും കണ്ടില്ല എന്ന് നടിക്കാനും മനസ്സിന് സുഖം തോന്നുന്ന കാഴ്ചകൾ കാണാനും കേൾക്കാനും പറയുന്നത് അപകടകരമായ ഒരു നീക്കമാണ്.   മന്ത്രതന്ത്രങ്ങൾ ചൊല്ലി രക്ഷപ്പെടുന്നവർ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ വിഭാഗവും കൊറോണ കുടക്കീഴിൽ വരുന്നുണ്ട്.  നാം സ്വീകരിക്കുന്ന ഉപദേശം ശാസ്ത്രീയ അടിസ്ഥാനം ഉള്ളാതാവണം എന്നു ഉറപ്പ് വരുത്തുക." ---  ചാരു മതിയാക്കി. ,   എണ്ണിയാൽ ഒടുങ്ങാത്ത സ്വർഗ്ഗീയ ദൈവങ്ങളും  ആൾ ദൈവങ്ങളും ഉള്ള നാട്ടിൽ എന്തു പറയാൻ? Like, comment, subscribe, follow എന്നീ വാക്കുകൾ പറഞ്ഞില്ല.                                                                                                     -----------------------------

Saturday, January 23, 2021

അടുക്കളയിലെ കനലും തീയും

കുറെ ദിവസങ്ങളായി  അടുക്കള താരമായി വിലസുന്നു.  പിന്നാമ്പുറത്ത് നിന്നിരുന്നവൾ അരങ്ങ് തകർക്കുന്ന കാഴ്ച കണ്ട്   പലരും തങ്ങളുടെ അനുഭവത്തിൽ നിന്ന്  വിചാരണകൾ നടത്തുന്നു.   തങ്കു ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തു, എഴുപതുകളുടെ തുടക്കം ആഘോഷിക്കുന്ന തങ്കു ഒരു പാട് അടുക്കളകൾ കണ്ടിട്ടുണ്ട്.  തങ്കുവിൻ്റെ വീട്ടിലെ അടുക്കളയിലെ ചമ്മന്തി പലകയായിരുന്നു അന്നു താരം, അതിലെ ഉണക്ക മുളകും കല്ലുപ്പും ചിലപ്പോൾ രണ്ടു തുള്ളി വെളിച്ചെണ്ണയും.   വേവിനെകുറിച്ചോ രസത്തെകുറിച്ചോ ആർക്കും ഒരു പരിഭവും ഉണ്ടാകാൻ ഇടയില്ലാത്തവിധം ഉപ്പും മുളകും ഒന്നാകും.  പിന്നെ പണിക്ക് പോകുന്ന വീടുകളിലെ അടുക്കളയെ കുറിച്ച് പറയുകയാണെങ്കിൽ  എല്ലാ ഭാവങ്ങളും രസങ്ങളും ആർത്തിയും ആർഭാടവും എല്ലാം ചേർന്നതു തന്നെയായിരുന്നു.  ഇപ്പോൾ അടുക്കള വീടുകളിൽ ഉണ്ടോ എന്ന് സംശയം തോന്നാറുണ്ട്.  ചെറുതും വലുതുമായ ഒരു പാട് അടുക്കളകൾ വഴിയോരത്ത് ഉണ്ടല്ലോ.   പൂമുഖത്തും ഊണ് മേശയിലും ഇരുന്ന്  ആഘോഷിച്ചിരുന്ന കൂട്ടരെ കാണാൻ ബുദ്ധിമുട്ടാണ് എന്നു തോന്നുന്നു.  ഇന്നലെ തന്നെയാണ് എന്ന് തോന്നുന്നു,  മാഷിൻ്റെ മരുമകനെ അടുക്കളയിൽ കണ്ടു, തീ കത്തിക്കാതെ തന്നെ കഴിക്കാനുള്ളതു തയ്യാറാക്കുന്നതു കണ്ട കാഴ്ച രസകരമായിരുന്നു.  തീയില്ലാത്ത, പുകയില്ലാത്ത, പെണ്ണില്ലാത്ത അടുക്കള.  വെറുതെയല്ല തങ്കു ഇനി പുറം പണി മാത്രം ചെയ്താൽ മതി  എന്നു മാഷിന്റെ മോളു പറഞ്ഞത്.  മാഷും ടീച്ചറും പോയതിൽ പിന്നെ മോളാണ് വീട്ടിൽ താമസം.  മോളെയും അധിക സമയം വീട്ടിൽ കാണാറില്ല. കുട്ടികളും ആയിട്ടില്ല . പറഞ്ഞു വന്ന അടുക്കള കാര്യം, അങ്ങനെ ഈ വീട്ടിലെ അടുക്കള ,ചായം തേച്ച് മുഖം മിനുക്കി. ഇപ്പൊ കുറെ നാളായി കുറെ ചെക്കന്മാർ സ്‌കൂട്ടറിൽ പൊതികളുമായി തലങ്ങും വിലങ്ങും പോകുന്നത് കാണാം. രവിയുടെ മോൻ പറഞ്ഞറിഞ്ഞു, നിറമുള്ള അടുക്കളകളിൽ നിന്നെത്തുന്ന നിറമുള്ള ഭക്ഷണം എത്തിക്കുന്നത് ഈ കുട്ടികളാണ് എന്ന്.  തങ്കുവിന് ഈ ഇടപാട് വളരെ ഇഷ്ടമായി. തിളച്ച എണ്ണ വീണു പൊള്ളാത്ത കൈകൾ,  രസം പോരാത്തതിനു ഊണു മേശയിൽ നിന്നു പറക്കാത്ത പാത്രങൾ , ചൂടു ചായ വീണു പൊള്ളാത്ത മുഖങളും മനസ്സൂം, മൊത്തത്തിൽ ഒരാഘോഷം.   കുറച്ചു കാലം ഇങനെ പോകട്ടെ, അപ്പോഴേയ്ക്കും അടുക്കള, പൂമുഖം പോലെ എല്ലവർക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ടാകും.  ഇങനെയൊക്കെ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പാചകറാണിമാർക്ക് കുറവൊന്നും ഇല്ല എന്നാണറിഞ്ഞത്.  സമ്മാനവും കിരീടവും കിട്ടാത്ത കുറച്ചു പേർ ജീവിക്കാൻ വേണ്ടിയും വേറെ ചിലർ തൻ്റെ ജീവനായവർക്കു വേണ്ടിയും അടുക്കള അരങാക്കുന്നു.   തങ്കു ഇപ്പോൾ കാഴ്ചകൾക്കായി കണ്ണും മനസ്സുും തുറന്നു കൊടുത്തു. മാറി മാറി വരുന്ന നിറങൾക്കു എന്താ ഭംഗി.

Thursday, November 12, 2020

വിശുദ്ധർ

ആമിയും അമ്മുവും എന്നത്തേയും പോലെ ഇന്നും കോഴിയങ്കം തുടങ്ങി.    ബൈബിളിലെ മാർത്ത മറിയം പോലെ രണ്ടു പേരും ഒരുമിച്ചും അതേ സമയം ഒറ്റയ്ക്കും ആണ് ഈ സഹോദരിമാർ.  പെൺകുട്ടികൾക്ക് തലമുറയായി ചാർത്തി കൊടുത്തിട്ടുള്ളതും ഈ കാലങ്ങളിൽ പൊടി തട്ടി മിനുക്കി കിരീടം വച്ചു കൊടുത്തിട്ടുള്ളതുമായ ' അരുതുകൾ ' പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന അമ്മു,  ചില ' വിശുദ്ധ ' രുടെ അഭിപ്രായത്തോട് യോജിച്ചു കറി കലത്തിലെ കഷണങ്ങൾ എടുത്തു തെങ്ങിൻ ചുവട്ടിൽ ഇട്ടു, ചാറ് കൂട്ടി ഭക്ഷണം കഴിച്ച് തുടങ്ങി. ആമിയക്ക് ഇത്തരം  'വിശുദ്ധ ' പ്രവർത്തനങ്ങളിൽ താത്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നത്തെ  കാരണം.  മനസ്സിന് ഇഷ്ടമുള്ളത് പോലെ ചരിക്കാനും ചിരിക്കാനും  ആമിയ്ക്ക് കഴിയും.  അത് നോക്കി അമ്മു ഒന്നു കൂടെ ചുരുണ്ട് കൂടും.   തല മുതൽ പെരുവിരൽ വരെ മറച്ച് ഒരു ആൺ തരിക്ക് പോലും ഒരു പോറലും വരുത്താതിരിക്കാൻ അമ്മു ശ്രമിക്കുന്നു.  ആമിയാകട്ടെ നേരെ തിരിച്ചും .   ഒരു സ്‌കൂൾ കാലം മുഴുവൻ തന്നെ വേട്ടയാടിയിരുന്ന ഭയത്തിനു കാരണക്കാരനായവനുടെ വർഗ്ഗത്തിനു ഒരല്പം പോറൽ ഏറ്റാലും കുഴപ്പമില്ല എന്ന് കരുതുന്നവളും.  സഹനത്തിനു മാത്രം കിട്ടുന്ന വാഴ്ത്തു ഒരു തട്ടിപ്പാണെന്നും അത് ചിലരുടെ സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണെന്ന് പലവുരു പറഞ്ഞും തെളിവു സഹിതം കാണിച്ചു കൊടുത്തിട്ടും തന്റെ അമ്മു ' വിശുദ്ധ ' പട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.   കുടുംബത്തിലെ ചില സ്ത്രീ രത്‌നങ്ങൾ കൈമാറി തന്ന സഹനം ആമി വേണ്ട എന്ന് വച്ചപ്പോൾ അമ്മു കൈ നീട്ടി സ്വീകരിച്ചു , കുറ്റപ്പെടുത്താനാവില്ല .    സഹനത്തിന്റെ കൂരിരുട്ടിൽ സുരക്ഷിതം എന്ന് കരുതിയ അവൾ അപൂർവ്വമായി ഒരു ചെറു തിരി കത്തിക്കാൻ ശ്രമിക്കാറുണ്ട്,  സഹന സഖാക്കൾ അത് കെടുത്തി കളയുംവരെയുള്ളു ആ വെളിച്ചത്തിന്റെ ആയുസ്സ്.  തന്റെ കൂട്ടായ്മയിലേക്ക് ചേക്കേറാൻ ആമിയെയും നിർബന്ധിക്കാറുണ്ട് , പക്ഷെ അത് ഒരു പാട് തീപ്പൊരിയ്ക്കും പൊള്ളലിനും കാരണമാകുകയും ചെയ്യുന്നതിനാൽ ഇപ്പോൾ അമ്മു അത്തരം സാഹസത്തിനു മുതിരാറില്ല.  തനിക്ക് വളരെ ഇഷ്ടപെട്ട ഒരു വിഭവം തെങ്ങിൻ ചുവട്ടിൽ കണ്ടപ്പോൾ ആമിയ്ക്ക് സഹിച്ചില്ല.    ഇന്നത്തെ അങ്കത്തിനൊടുവിൽ ആമിയും അമ്മുവും ഒരു സഹന സഖാവിന്റെ വീട്ടിൽ എത്തി.  വീട്ടിലെ പുരുഷന് സഹനത്തിന്റെ പ്രവൃത്തി പരിചയത്തിനു അവസരം കൊടുക്കുകയായിരുന്ന സഖാവിനെ കണ്ടു തിരിഞ്ഞോടിയ അമ്മുവിന്റെ സഹനത്തിൽ മാഞ്ഞു പോയ ചിരിയെ തിരിച്ചു പിടിക്കാൻ സഹായിച്ചു ആമി.


                                             ================

Saturday, September 5, 2020

സമ്മാന പൊതികൾ

                                                  സമ്മാന പൊതികൾ         

                                                ============      

                          ഇന്ന് സ്കൂളിലെ ആദ്യ ദിവസമായിരുന്നു,  സമയത്തിന മുൻപേ എത്താൻ കഴിഞ്ഞു.  രാവിലത്തെ കുട്ടികൾ തിരിച്ചു പോകാൻ ഒരുങ്ങുന്നു.  അടുത്ത ബാച്ചുകാർ വരുന്നു.  ആകെ തിക്കും തിരക്കും, മാതാ പിതാക്കളും കുട്ടികളും അധ്യാപകരും ആയമാരും പോരാത്തതിന്  വാഹനങ്ങളും. വളരെ മുൻപേ അറിയാവുന്ന ഒരു സ്ഥലത്ത്  എത്തിപെട്ട പ്രതീതിയായിരുന്നു.  ഇനിയും ഏകദേശം അരമണിക്കൂർ കഴിയും തന്റെ ജോലി തുടങ്ങാൻ,.  അതിനാൽ പ്രധനാധ്യപികയുടെനിർദ്ദേശമനുസരിച്ച്   കാത്തിരുന്നു.  അകത്തേയ്ക്ക് വരുന്നവരും പുറത്തേയ്ക്ക് പോകുന്നവരും പുതിയ ഒരു വസ്തുവിനെ കണ്ടതിന്റെ സന്തോഷം കാണിക്കുന്നുണ്ടായിരുന്നു.  അതിൽ ചില കുട്ടികൾ ധൃതപിടിച്ച് വന്നു ഒന്ന് തൊട്ടു നോക്കുകയും ചെയ്തു, ആയമാരുടെ കണ്ണ് വെട്ടിച്ചാണ് പലരും തൊട്ട് നോക്കാൻ എത്തിയത്.  തനിക്ക് കുറച്ചു സങ്കടം വന്നു തുടങ്ങി, ആ കുട്ടികൾക്ക്‌ അവരുടെ പരിമിതികൾ അറിയില്ലായിരുന്നു. അത് അവരുടെ സന്തോഷത്തിന് കാരണമായി.  ഏറ്റവും ഒടുവിൽ എത്തിയവൻ(അവളാണ് എന്ന്  കുറച്ചു ദിവസം കഴിഞ്ഞ് മനസ്സിലായി) മറ്റുള്ളവരെ പോലെ തൊട്ട് നോക്കി ചിരിച്ചു,  പിന്നീട് തല മുതൽ തലോടുകയും പിന്നിട് അവന്റെ രണ്ടു കയ്യും എന്റെ തലയിൽ വച്ചു (അനുഗ്രഹമായിരിക്കാം)എന്നിട്ട്  ബാഗും എടുത്ത് ഒരോട്ടം,  മുറിയുടെ പുറത്തേക്ക് കടക്കുന്നതിന് മുൻപേ അന്ധാളിച്ചിരിക്കുന്ന തന്നെ നോക്കി ചിരിക്കാൻ മറന്നില്ല.  തുടക്കത്തിലെ പറഞ്ഞിരുന്നു, ശാന്ത പ്രകൃതക്കാർ കുറവാണ് എന്ന്, അതിനാൽ തന്റെ അന്ധാളിപ്പ്‌ പെട്ടന്ന് മാറി.  അസംബ്ലി ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് തുടങ്ങി, ദേശീയ ഗാനത്തിൽ അവസാനിച്ചു.  ചെറിയ തോതിലുള്ള യോഗയും അതിനു ശേഷമുള്ള പാട്ടുകളും എല്ലാം കുട്ടികൾ മനസ്സ് നിറഞ്ഞു ആഘോഷിക്കുകയായിരുന്നു. ചിലർക്ക് അല്പം മടുപ്പും ദേഷ്യവും കണ്ടൂ. മനസ്സ് തുറന്നു ചിരിക്കാനും കരയാനും ആർക്കും മടിയുണ്ടായില്ല.  എട്ടു വയസ്സുമുതൽ മുപ്പത്താറു വയസ്സുവരെയുള്ള മുപ്പതു കുട്ടികൾ.   അവരുടെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം പങ്കു വയ്ക്കാനായി  ഞങ്ങളും. യോഗ തുടങ്ങിയപ്പോൾ പുതിയ ആളാണെന്ന പരിചയ കുറവ് കാണിക്കാതെ മടിയിൽ കിടന്നു, ഒരു പാവകുട്ടി പോലെ ഒരു മോൾ. അവളുടെ മുടിയിഴകളിൽ തൊട്ട തന്റെ വിരലുകൾ ഒരു മുജ്ജന്മ ബന്ധത്തിന്റെ കഥകൾ പറയുന്നുണ്ടോ എന്നു തോന്നി.   തന്റേത്  താത്കാലികമായ നിയമനം ആയിരുന്നു,. അതിനാൽ ഓരോ ക്ലാസ്സിലും ഒരാഴ്ച.  പരിചയപെടുത്തലും പരിചയപെടലും കഴിഞ്ഞു. ഇനി ആദ്യ ക്ലാസ്സിലേക്ക്,. കുറച്ചു സൂക്ഷിക്കണം എന്നു ഒരു സഹായി പതുക്കെ പറഞ്ഞു,  ചിരിച്ചു കൊണ്ട് തലയാട്ടി.  ആറു പേരിൽ അഞ്ച് പേരെ എത്തിയിരുന്നുള്ളൂ.   കൂട്ടത്തിൽ വലുതെന്ന് തോന്നിക്കുന്ന  എപ്പോഴും തലയാട്ടി കൊണ്ടിരിക്കുന്ന  ഏതോ പഴയ കാല ഹിന്ദി നടന്റെ പേര് വിളിക്കുന്ന കുട്ടി നിമിഷ നേരം കൊണ്ട്  ക്ലാസ്സ് റൂമിലെ ചാർട്ടുകൾ വലിച്ചു താഴെയിട്ടു,  ശബ്ദം കേട്ട്  വന്ന ടീച്ചർ " കഴിഞ്ഞയാഴ്ച ഭഗവാനെ താഴെയിട്ടു,  ഇപ്പൊൾ പുതിയ ഭഗവാനാണ്‌ " എന്ന്. അപ്പോഴാണ് ചാർട്ടിലും ഒരു ദൈവമായിരുന്നു എന്ന് ശ്രദ്ധിച്ചത്.    വീണ്ടും അവനെ ബെഞ്ചിലിരുത്തി, ഒരു വലിയ ജോലി കഴിഞ്ഞ പോലെ അവൻ ശാന്തനായിരുന്നു.  തലയാട്ടൽ നിന്നു,  തലകുനിച്ചിരുന്നു, നഖങ്ങൾ കടിക്കാൻ തുടങ്ങി,  തടയാൻ തുടങ്ങിയ എന്റെ കൈ പിടിച്ചു അവന്റെ തലയിൽ വച്ചു,  കുറച്ചു നേരം തല ഉഴിഞ്ഞു കൊടുത്തു.   ആറു മാസം മുൻപ് മരിച്ച അപ്പൂപ്പനെ ഓർത്തു ഇപ്പോഴും കരയുകയും ദൈവത്തിന്റെ  അടുത്ത് പോയതാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുകയും ചെയ്യുന്ന പതിനെട്ടുകാരനായ വിഷ്ണുവിനെ പരിചയപ്പെട്ടത്  അടുത്ത ആഴ്ചയാണ്.   മുപ്പത് വയസ്സുള്ള റിതുവിനെ കൊണ്ട് വരുന്ന തല നരച്ച അപ്പച്ചന്റെ പ്രതീക്ഷ വറ്റാത്ത കണ്ണുകൾ, ചിരിക്കാൻ മാത്രം അറിയുന്ന ഗൗരിയുടെ അമ്മ,  കൈകാലുകൾ തളർന്ന ഹർഷിനെ വാരി എടുത്ത് കൊണ്ടുവരുന്ന ചേട്ടൻ, അങ്ങിനെ ഒരു പാട് പേർ.   ഞങ്ങൾക്ക് കുട്ടികൾ എല്ലാം ഓരോ സമ്മാന പൊതികളാണ്, അവരുടെ മാതാപിതാക്കൾക്കും ഞങ്ങൾക്കുമായി ദൈവം തന്നത്.  ഓരോ സമ്മാന പൊതികളും സൂക്ഷ്മതയോടെ തുറന്നു അതിലെ ഒളിച്ചു വച്ചിരിക്കുന്ന രത്ന കല്ലുകൾ കണ്ടൂ പിടിച്ച്  അമൂല്യമായ ആ നിഷ്കളങ്കതയെ ആരും കൊത്തിയെടുക്കാനോ തല്ലി കെടുത്താനോ അനുവദിക്കാതെ പ്രകാശിക്കുന്ന വ്യക്തികളാക്കാൻ സഹായിക്കുന്നവരുടെ കൂടെ കുറച്ച് ദിവസം കൂടാൻ സാധിച്ചതിൽ  സന്തോഷം.    

                                      ==============