Thursday, March 28, 2019

ഒരു യാത്രയുടെ സുഖവും ദു:ഖവും

എന്തൊരു ഈണമാണ് ഇന്നത്തെ ഉണർത്തു പാട്ടിനു  , വിശ്വസിക്കാനാകുന്നില്ല മനോഹരമായ   ഈണം തന്നെ വേഗം വിളിച്ചുണർത്തി, ഉണർത്തി എന്ന് പറഞ്ഞാൽ തെറ്റാകും ഉറങ്ങിയവർക്കല്ലേ  ഉണരാൻ പറ്റുകയുള്ളൂ.   പഠന കാലത്തെ വിനോദയാത്രയെ ഓർമപ്പെടുത്തുന്നതുപോലെ ഉറക്കമില്ലായ്മ ആയിരുന്നു ഇന്നലെയും.  കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു, ജോലികൾ എല്ലാം പെട്ടന്ന് അവസാനിപ്പിച്ചു , സാധാരണയുള്ള എണ്ണിപ്പെറുക്കലുകളോ പരിഭവമോ ഇല്ലാതെ തന്നെ, ഒരു മൂളിപ്പാട്ടിന്റെ ഈണത്തിന് ഒത്തു  താൻ ഒഴുകുകയായിരുന്നു.  പപ്പയ്ക്കും മക്കൾക്കുമുള്ള ഭക്ഷണം എടുത്തു വച്ചതിനു ശേഷം താൻ ഒരുങ്ങാൻ തുടങ്ങിയപ്പോൾ, ഒരു പരിഹാസ ചോദ്യം, "ഒരു അനാഥ ശാല സന്ദർശനത്തിനാണോ ഇത്രയും സന്തോഷം?"   മറുപടി പറഞ്ഞു ആ രസം കൊല്ലിയെ ചൊടിപ്പിക്കണ്ട എന്ന് കരുതാനും മാത്രം എന്റെ മനസ്സിന് സന്തോഷമുണ്ടായിരുന്നു.  അത് അനാഥ കുഞ്ഞുങ്ങൾ കാഴ്ച വസ്തുക്കൾ ആയതു കൊണ്ടല്ല,  കൂട്ടുകാരുമായുള്ള യാത്ര അത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.  താൻ തന്നോട് തന്നെ ചിരിച്ചത് തെറ്റിദ്ധരിച്ചു കൊണ്ട് ആശ്വാസത്തോടെ ചോദ്യകർത്താവ് പിൻവാങ്ങി,  വാതിൽ തുറന്നു പുറത്തിറങ്ങി.   തന്നെ കാത്തെന്നപോലെ ലിഫ്റ്റ് ഫ്ലോറിൽ തന്നെ ഉണ്ടായിരുന്നു.  മഞ്ഞിനേയും ഇരുട്ടിനെയും വകഞ്ഞു മാറ്റി കൊണ്ട് ഒരു കൂട്ടം അമ്മമാരെ കൂട്ടികൊണ്ടു താൻ ഒറ്റയ്ക്ക് റിക്ഷ സ്റ്റാൻഡിൽ എത്തി, മൊബൈൽ ശബ്ദം സോന വഴിയിൽ കാത്തു നിൽക്കുന്നത് അറിയിച്ചു.  അനുസരണയുള്ള കുട്ടികളെ പോലെ എല്ലാ അമ്മമാരും ഒത്തുചേരാം എന്ന് പറഞ്ഞിരുന്ന കവലയിൽ എത്തി.  ബസിൽ അവരവർക്കു സൗകര്യ പ്രദമായ ഇടം തിരഞ്ഞെടുക്കുന്നതിൽ ഒട്ടു മിക്കവരും വിജയിച്ചു.   യാത്രയുടെ തുടക്കം തന്നെ എല്ലാവരും സുഖ സുഷുപ്തിയിൽ ആണ്ടു.  ഒരു ദിവസത്തെ ജോലികൾ മുഴുവൻ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് തീർത്ത ക്ഷീണം,  വെയിൽ തെളിഞ്ഞു തുടങ്ങിയപ്പോൾ ഓരോരുത്തർ ഉയർത്തെഴുന്നേറ്റു.  പ്രാർത്ഥനയോടെ തുടങ്ങി പാട്ടിലും കളികളിലും കളിയാക്കലുകളിലുമായി മുന്നേറി .  രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ചെന്നെത്തിയത് ഒരു വലിയ കോട്ട വാതിലിനു മുന്നിൽ, ചുറ്റും വിജനമായ പ്രദേശം, ഒട്ടും സ്നേഹമില്ലാത്ത പോലെ. പച്ചപ്പ്‌ പേരിനു മാത്രം, കൃഷിക്കാരൻ ഉപേക്ഷിച്ച ഭൂമി.  മനുഷ്യന് അന്നമായി  ചെടികളോ ഭൂമിക്ക് തണലായി മരങ്ങളോ ഇല്ലാത്ത മണ്ണ്. ചൂട് കാറ്റും പൊടിപടലവും നിറഞ്ഞ അന്തരീക്ഷം.  വരുന്ന വഴികളിൽ കൊച്ചു കൊച്ചു കൂരകളും ഉണങ്ങിയ മനുഷ്യരെയും കണ്ടിരുന്നു.  ഞങ്ങളുടെ വരവ് മുൻകൂട്ടി അറിയിച്ചിട്ടും കോട്ടവാതിൽ തുറക്കാത്തത് ആരെയോ ഭയപ്പെട്ടിട്ടായിരിക്കാം. ലീഡറിന്റെ ഫോൺ സന്ദേശത്തിനു ശേഷം നാലോ അഞ്ചോ മിനിറ്റുകൾ കഴിഞ്ഞു, ഒരു കരച്ചിലോടെ കോട്ടയുടെ കവാടം തുറന്നു.  പുറത്തെ കാഴ്ച്ചകൾക്ക് വിപരീതമായ ഒരിടം, നിറയെ പൂക്കൾ, കായ്കനികൾ, പച്ചില പന്തലുകൾ. ഉദ്യാന പാലകർ സ്നേഹിച്ച മണ്ണ് തളിർത്തുലഞ്ഞു നിൽക്കുന്നു, ഉദ്യാനത്തിന്റെ പല ഭാഗങ്ങളിലായി ലാളിത്യത്തോടെ തല ഉയർത്തി നിൽക്കുന്ന മൂന്നു കെട്ടിടങ്ങൾ.  കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങിയവർ  തങ്ങളുടെ ആരെങ്കിലും ഉണ്ടോ എന്നറിയാൻ പതിവ് പോലെ ഇറങ്ങി വന്നു,  വെറും കാഴ്ച്ചക്കാരായ ഞങ്ങളെ കണ്ട് എപ്പോഴത്തേയും പോലെ ഇന്നും അവർ നിരാശരായി, എങ്കിലും അവർ ഞങ്ങളെ സ്വീകരിച്ചു, വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വന്ന സമ്മാനങ്ങൾ അവർ സന്തോഷത്തോടെ വാങ്ങി , ഇനിയെന്തെങ്കിലും വേണമോ എന്ന് ചോദിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടില്ല, സ്വന്തം മക്കൾക്ക് വാരിക്കോരി കൊടുക്കുന്നതിനിടയിൽ ഇത്തരക്കാരെ ഒഴിവാക്കേണ്ടതാണ് എന്ന് ഞങ്ങൾക്ക് അറിയാം. ഇനി വരുന്നവർ ഞങ്ങളെ തീർച്ചയായും കൊണ്ടുപോകും എന്ന് അവർ വെറുതെ മോഹിച്ചു, കോട്ട വാതിൽ വീണ്ടും അടഞ്ഞു, നമുക്ക് വേഗം വീട്ടിൽ എത്താം, കുട്ടികൾ വീടെത്തുന്നതിനു മുൻപ് എത്തണം, ഞങ്ങൾ വീണ്ടും സ്വന്തം കുഞ്ഞുങ്ങളുടെ അമ്മമാർ മാത്രമായി.

Wednesday, September 19, 2018

അമ്മയുടെ കത്ത്

                                                         അമ്മയുടെ കത്ത്
                                                          ================


പ്രിയ മക്കൾക്ക് ,

നല്ലതൊന്നും കാണാനോ കേൾക്കാനോ ഇല്ലാതായിട്ട് കുറെ നാളായി, നിങ്ങള്ക്ക് വല്ല ബുദ്ധിമുട്ടും തോന്നുണ്ടോ ?   എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളും ഇരയേയും വേട്ടക്കാരനെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇര ആരെന്നും വേട്ടക്കാരൻ ആരെന്നും അന്വേഷണ സംഘം അന്വേഷിക്കട്ടെ. എങ്കിലും അമ്മയുടെ അറിവ് അനുസരിച്ചു അമ്മയുടെ വർഗ്ഗം വേട്ടയാട പെടുക എന്നത് വളരെ സാധാരണമായി കൊണ്ടിരിക്കുന്നു. പകൽ പഠിക്കാൻ പോയ പെൺകുട്ടി മുതൽ രാത്രി സിനിമ കാണാൻ പോയവർ വരെ ഇതിൽ പെടുന്നു. ഇത്രയും വെറുക്ക പെട്ടത് എങ്ങനെ എന്ന് മനസ്സിലാവുന്നില്ല,   പെൺ രൂപത്തെ ദൈവമായി പ്രതിഷ്‌ഠിച്ച  ഒരുപാട് മന്ദിരങ്ങൾ നമുക്കുണ്ട്. ശക്തിയായി, അറിവായി എല്ലാം നാം  അവരെ അംഗീകരിക്കുന്നു. അതെല്ലാം കൽ പ്രതിമകൾ അല്ലേ ,  ജീവനുള്ളവയെ ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ആയി തോന്നുന്നില്ലായിരിക്കാം . ഭിക്ഷക്കാരൻ മുതൽ ആത്മീയ ആചാര്യൻ വരെ പെണ്ണുടൽ മാത്രമേ കാണുന്നുള്ളൂ എന്ന് തോന്നുന്നു .   അവളിലെ അമ്മയെയോ സഹോദരിയെയോ കാണാൻ  കഴിയുന്നില്ല എന്നോർക്കുമ്പോൾ ഭയം തോന്നുന്നു.  ഒരു പെൺകുട്ടിപോലും ആൺ വർഗ്ഗത്തെ പേടിച്ച് വീട്ടു തടങ്കലിൽ അടയ്ക്കപ്പെടരുത് . നിങ്ങൾ കാണുന്ന കാഴ്ചകളും നിറങ്ങളും അവർക്കും അവകാശപെട്ടതാണ് എന്ന് മറക്കരുത്. ഭീഷണി പെടുത്തിയും ഭയപെടുത്തിയും അവരിൽ നിന്ന് ഒന്നും കവർന്നെടുക്കാതിരിക്കുക. നല്ല അമ്മയായി, സഹോദരിയായി , ഭാര്യയായി ,സുഹൃത്തായി, അഗതികളുടെ അമ്മയായി ഒക്കെ അവരും ജീവിക്കട്ടെ. ഇത്രയും എന്റെ ആൺകുട്ടികളോട്  പറയുമ്പോൾ എന്റെ പെണ്മക്കളോട്  ഒരേ ഒരു കാര്യം മാത്രമേ പറയാനുള്ളൂ , സ്വന്തം ശക്തി തിരിച്ചറിയൂ ,  അത് ആരെയും തോൽപിക്കാനോ തകർത്തെറിയാനോ  അല്ല , പടുത്തുയർത്താനും രക്ഷപെടുത്താനും ആണെന്ന് മറക്കാതിരിക്കുക .


Thursday, August 16, 2018

'ആൾ ദൈവങ്ങൾ' എവിടെ?

ദൈവത്തിന്റെ മൊത്ത വിതരണക്കാരേയും കച്ചവടക്കാരെയും അന്വേഷിച്ചു അമ്മു മടുത്തു .  മഴക്കെടുതിയിൽ നിന്ന് അമ്മുവിൻറെ സഹോദരങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും കുറുക്കു വഴിയുണ്ടോ ?  ഏതു ദൈവത്തിന്റെ ജപങ്ങളാണ് ഞാൻ ചൊല്ലേണ്ടത് ? ഏതു ആരാധനാലയത്തിലാണ് അഭയം
തേടേണ്ടത് ?   ആർക്കെങ്കിലും ദർശനങ്ങൾ കിട്ടിയിരുന്നോ ?  എങ്കിൽ ഈ പാവം ജനതയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ? മാറാരോഗങ്ങൾ നിങ്ങളുടെ പ്രാർത്ഥന കൊണ്ടല്ലേ മാറിയിരുന്നത്? കുട്ടികളുടെ ഉയർന്ന മാർക്ക്, ജോലി, താമസിക്കാനുള്ള 'കൊട്ടാരങ്ങൾ '  ഇവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം കുറുക്കു വഴികൾ ഉണ്ടായിരുന്നില്ലേ? ചത്തൊടുങ്ങിയതും ചത്തൊടുങ്ങാനുള്ളതും നശിച്ചതും നശിക്കാനുള്ളതും നല്ലതിനായിരുന്നു എന്ന് പറഞ്ഞു കൊണ്ട് നിങ്ങൾ നിങ്ങളുടെ നില ഭദ്രമാക്കും  എന്നറിയാം.ഞങ്ങൾ സാധാരണ ജനങ്ങൾക്കു ദൈവ ഭാഷ അറിയാത്തതു കൊണ്ട് നിങ്ങൾ ഞങ്ങളുടെ സന്ദേശവാഹകരാണെന്നു തെറ്റിദ്ധരിപ്പിച്ചു  സ്വരുക്കൂട്ടിയ പണം തിരികെ തരാൻ പറ്റില്ല എന്നറിയാം,  എങ്കിലും പുറകെ കൂട്ടിയ ജനങ്ങളെ തിരിച്ചു പറഞ്ഞയക്കുമെന്നു കരുതുന്നു.


Tuesday, January 23, 2018

നല്ല കള്ളൻ

                                                        

കക്കുന്നത്  തെറ്റാണെന്നു എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു.   അടുത്ത പറമ്പിൽ നിന്ന് കശു മാങ്ങാ കൊണ്ടുവന്ന അന്ന് തന്നെ ശപഥം ചെയ്തിരുന്നു, ഇനി കളവ് ഇല്ല എന്ന് . ഇഷ്ടപെട്ട ഒരു പെൻസിൽ  വീട്ടിലേയ്ക്ക് കൊണ്ട് വന്നപ്പോൾ ,  കിട്ടിയ അടിയുടെ പാട് ഇപ്പോഴും തുടയിൽ ഉണ്ട്.  അന്നും ഇന്നും ആരോ ഇട്ടു പഴകിയ യൂണിഫോം, നടന്നു തേഞ്ഞ ചെരിപ്പുകൾ, ഭാരം താങ്ങി ജീവിതം മടുത്ത ബാഗ് ഇവയാണ് തനിക്ക് സ്കൂളിലേയ്‌ക്കുള്ള കൂട്ട് .  ഒരു നല്ല ചെരിപ്പിനായി ചോദിച്ചപ്പോൾ പൊട്ടി കരഞ്ഞ അച്ഛന്റെ  മുഖം, പിന്നീടൊരിക്കലും ഒന്നും ചോദിക്കാതിരിക്കാൻ അപ്പുവിനെ സഹായിച്ചു.

മുറിയുടെ ഒഴിഞ്ഞ കോണിൽ ഒരു തുണികൂമ്പാരമായി ഇരിക്കുന്ന അച്ഛൻ , അച്ഛനെന്താ ഇങ്ങനെ എന്ന ചോദ്യത്തിന് അമ്മയുടെ മറുപടി " വളർത്തിയ തള്ളയോട് ചോദിക്ക്",   "എന്റെ മോന് വയ്യ , പാവം കുട്ടി " എന്ന് അച്ഛമ്മ .
ഇവരുടെ കൂടെ താനും തന്റെ പൊന്നനിയത്തിയും .അവളെ നല്ല ചന്തത്തിൽ നടത്താൻ  ഒരു നല്ല ഉടുപ്പ് പോലുമില്ല, ഒരിക്കൽ അവൾ കാലിൽ കൊലുസിന്റെ ചിത്രം വരയ്ക്കുന്നത് കണ്ടു, നല്ല ശേലായിരുന്നു , പക്ഷെ അതിലെ മുത്തുമണികൾക്ക് അവളുടെ കൊഞ്ചൽ പോലെ ശബ്ദമുണ്ടാക്കാൻ പറ്റില്ലല്ലോ ?   വര്ഷങ്ങള്ക്കു മുൻപ് ഒരു കലോത്സവത്തിൽ അവളെയും കൂട്ടി, ആരുടേയോ ഒഴിവിൽ.  ഉടുപ്പും മറ്റു അലങ്കാരങ്ങളും അവർ തരാം  എന്നേറ്റതു കൊണ്ട് അമ്മ സമ്മതം മൂളി .  എന്നും അവൾ ചോദിക്കും, ഉടുപ്പ് തന്നോ ? ഏതു നിറത്തിലെ മാലയാണ്, കൊലുസുകളിൽ ധാരാളം മണികൾ ഉണ്ടോ ?  എല്ലാം നേരമാവുമ്പോൾ കിട്ടും എന്ന അമ്മയുടെ മറുപടി, അവളെ തൃപ്തയാക്കും.
അടുത്ത കടകളിൽ കണക്കെഴുതി  തളർന്നു വരുന്ന അമ്മയുടെ ശബ്ദവും തളർന്നതായിരിക്കും, എങ്കിലും ഞങ്ങൾക്കായി എന്തെങ്കിലും പലഹാരം കൊണ്ടു വരാൻ മറക്കാറില്ല.   വീട്ടിലെത്തിയാൽ പിന്നെ അടുക്കളയാണ് അമ്മയുടെ ലോകം,  കഞ്ഞി കാലമായോ എന്നറിയാൻ ഇടയ്ക്കിടെ അച്ഛമ്മ അടുക്കളയിലേക്ക് എത്തി നോക്കും, കഞ്ഞിയ്ക്കു പകരം ശകാരവർഷങ്ങൾ, തിരിച്ചു ശാപവാക്കുകൾ , ഇതിനിടയിൽ അച്ഛന്റെ കരച്ചിൽ, "എനിക്കാരുമില്ലേ ,  എനിക്കൊന്നുമില്ലേ , എനിക്കാരുമില്ലേ .....", ഒച്ച വച്ച് തളരുമ്പോൾ വീണ്ടും  തുണികൂമ്പാരമായി മാറും.  അയൽ വീടുകളിൽ പല തരത്തിലെ സന്ധ്യ   പ്രാർത്ഥനകളിൽ മുഴുകുന്നവർ ഞങ്ങളുടെ വീട്ടിലെ അപശബ്ദങ്ങളിൽ നിന്നും രോദനങ്ങളിൽ നിന്നും അകന്നു നിന്നു .

ദീപമോളും ഞങ്ങളും കാത്തിരുന്ന ദിവസം എത്തി, കലോത്സവ ദിവസം, കലയും ആർഭാടവും മത്സരവും കൈ കോർക്കുന്ന ദിവസം.  ആരോ തന്ന ഉടുപ്പും മാലയും വളകളും കൊലുസുകളും അണിഞ്ഞു അവൾ എന്റെ അടുത്തേയ്ക്കു ഓടി വന്നു, എന്ത് തിളക്കമായിരുന്നു, അവളുടെ കണ്ണുകളിൽ, അമ്മയുടെ നിറഞ്ഞ കണ്ണുകളിൽ ആദ്യമായി പുഞ്ചിരി വിടർന്നു. എന്നും ഇങ്ങനെ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു.  സന്തോഷം അധികം നീണ്ടു നിന്നില്ല, മത്സരം കഴിഞ്ഞു, ആടയാഭരണങ്ങൾ അഴിച്ചു അമ്മ ഒരു ബാഗിൽ വച്ചു ,  ദീപ മോൾ വീണ്ടും മുഷിഞ്ഞ യൂണിഫോമിനുള്ളിലായി . അവൾ ഒന്നും ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു "'അമ്മ പുതിയതൊന്ന് വാങ്ങി തരാം, ഇത് നമ്മുടെയല്ലല്ലോ ?"  ബാഗിൽ നിന്ന് ഞാൻ കൊലുസുകൾ എടുത്തു, ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി .  അതൊരു തുടക്കം മാത്രമായിരുന്നു. തളർന്നിരിക്കുന്ന അച്ഛന്റെ കയ്യിലേക്ക് , അച്ഛമ്മയുടെ  മരുന്ന് പെട്ടിയിലേയ്ക്ക്, ദീപമോളുടെ മോഹങ്ങളിലേയ്ക്ക് ,അമ്മയുടെ തീരാ ദു:ഖങ്ങളിലേയ്ക്ക്  എല്ലാം തന്നാൽ കഴിയുന്ന വിധം ആശ്വാസം നിറച്ചു .




Wednesday, March 8, 2017

പ്രതീക്ഷയോടെ---വനിതാ ദിനം

ഇന്ന് എത്ര വനിതകൾക്കു  ഈ ദിനം ആഘോഷിക്കാൻ സാധിച്ചു എന്നറിയില്ല.  ഞങ്ങളിൽ  ഒരു കൂട്ടർ സോഷ്യൽ മീഡിയകളിൽ  മാത്രം ആഘോഷിച്ചു ,  മുഖത്തോട് മുഖം  നോക്കി ഒരു സ്ത്രീയോടും സംസാരിക്കാൻ സമയം കിട്ടിയില്ല.
ഈ ദിനത്തിന്റെ പ്രത്യേകത അറിയാതെ പോയവരുടെ  എണ്ണവും കുറവല്ല.
ഞങ്ങൾ വെറും 'മാംസ കഷ്ണങ്ങൾ '  എന്ന് കരുതേണ്ടി  വരുന്ന ഒരു കൂട്ടർ.
കാമ ഭ്രാന്തന്മാരിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ പോലും  രക്ഷിക്കാൻ കഴിയാതെ പോയ അമ്മമാർ . പെൺ ഭ്രൂണങ്ങളെ ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാൻ നിർബന്ധിക്കപ്പെട്ടവർ ,  ഒൻപത് വയസ്സുള്ള 'പെൺകുഞ്ഞിന് '  തൂങ്ങി  മരിക്കാൻ കഴിയും  എന്ന് കരുതേണ്ടി വന്നവർ .....അങ്ങനെ പലരും .

ഭയത്തോടെ മാത്രം കേൾക്കുന്ന  ഓരോ 'വീര പരാക്രമങ്ങൾ' .
 എണ്ണം കൂടുന്നു .... ഇല്ല,   എണ്ണുന്നു അതാണ് സത്യം. മുൻ കാലങ്ങളിൽ പുറത്തറിയിക്കാതെ ഒളിച്ചു വച്ച് ,   'വിഷ  വിത്തുകൾ'  വളരാൻ  നാം സഹായിച്ചു .   ഇനി വെട്ടി ഒതുക്കി തീയിൽ എറി യുന്ന കാലം , പ്രതീക്ഷയുടെ കാലം........

Saturday, October 29, 2016

ഞങ്ങളിലെ നിങ്ങളും നിങ്ങളിലെ ഞങ്ങളും

എന്നെയും കൂട്ടുകാരെയും ഇന്ന് നിങ്ങളുടെ കൂട്ടർ കല്ലെറിഞ്ഞു,  എന്റെ കാലൊടിഞ്ഞു. എങ്ങനെയോ ഞാൻ രക്ഷപെട്ടു.  പക്ഷെ എന്റെ വർഗ്ഗ ത്തിൽ പെട്ട മറ്റു  പലരും നിങ്ങളുടെ കയ്യിലെ കല്ല് കൊണ്ടും, വടി  കൊണ്ടും മറ്റ് പല ഉപകരണങ്ങളും കൊണ്ട് മരിക്കുന്നുണ്ട്.  നിങ്ങൾക്ക് എന്ത് പറ്റി ?  നിങ്ങൾക്ക് കാവലായാണല്ലോ ഞങളെ കൂടെ കൂട്ടിയത്,  ഞങ്ങൾക്ക് അതിൽ അഭിമാനവും ഉണ്ട്.  നിങ്ങൾ തരുന്ന ഭക്ഷണവും കഴിച്ചു നിങ്ങളുടെ കാവൽക്കാരായി ഞങ്ങളുടെ വർഗ്ഗം.  അനുസരണയോടെ ഞങ്ങൾ ഇപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.    ഈയടുത്തതായി  എണ്ണത്തിൽ ഞങൾ കുറെയേറെ വർദ്ധിച്ചു.  ജനന നിയന്ത്രണം അറിയാത്തതു കൊണ്ടായിരിക്കും.

വഴിയോരം മുഴുവൻ ഞങ്ങൾക്കുള്ള ഭക്ഷണം കൊണ്ട് ചീഞ്ഞു നാറുന്നു. എവിടെയും ഇറച്ചി തുണ്ടുകളും എല്ലുകളും  മറ്റു ഭക്ഷണങ്ങളും.  നിങ്ങളിൽ പലരും മൂക്ക് പൊത്തി നടക്കുന്നത് കണ്ടിട്ടുണ്ട്. ആരും വൃത്തിയാക്കാറില്ല . പൊതു നിരത്തിൽ ഞങൾ കടിപിടി കൂടാൻ തുടങ്ങി , നിങ്ങൾ കണ്ടില്ല എന്ന് നടിച്ചു .   ഏതോ ഒരു ഉപകരണം ചെവിയിൽ തിരുകി കൈയ്യിൽ മറ്റൊന്ന് പിടിച്ച് ചിരിച്ചും അട്ടഹസിച്ചും ആക്രോശിച്ചും  നിങ്ങൾ കടന്നു പോവുന്നു.
ഞങ്ങളിൽ മുന്തിയ വർഗ്ഗം എന്ന് നിങ്ങൾ കരുതിയവ നിങ്ങളുടെ മെത്തയിലും എത്തി. അവരുടെ ജീവിതം സുഖപ്രദമായി.   നിങ്ങൾ അവേരയും കൊണ്ട് നടക്കാനിറങ്ങുംമ്പോൾ ഞങ്ങൾക്കും എന്തെങ്കിലും തരുന്നത് പതിവാക്കി.

നിങ്ങളുടെ വർഗ്ഗത്തിൽ പെട്ട കുട്ടികളെയും  മുതിർന്നവരെയും  ചില വഴി വക്കുകകളിലും  ആരാധനാലയങ്ങളുടെ പരിസരത്തും കാണാറുണ്ട്,  അവരെ നിങ്ങൾ ആട്ടി പായിക്കുന്നത് എന്തിനാണ്?,   അവരും ഉപദ്രവകാരികളാണോ? അവരിൽ ചിലർ ഞങ്ങളുടെ കൂടെ ചവറ്റു കൂനകളിൽ തിരയാറുണ്ട്.  ഞങ്ങളും അവരും തമ്മിൽ മത്സരിക്കും,   ഒരു തുണ്ടു അപ്പ കഷണത്തിനായി.   ഒരിക്കൽ ഞങ്ങളുടെ വർഗ്ഗത്തിലെ ചിലരെ നിങ്ങൾ നല്ല വസ്ത്രങ്ങൾ അണിയിച്ച് നിങ്ങളെ പോലെ സുന്ദരന്മാരും സുന്ദരികളും ആക്കി കൊണ്ട് പോകുന്നത് കണ്ടു, നല്ല ശേലായിരുന്നു,  അവർ  വർഗ്ഗ സ്നേഹം കാണിക്കാൻ ഒരുങ്ങി, പക്ഷെ നിങ്ങൾ അത് തടഞ്ഞു.   എന്നെ അവർ ആട്ടി പായിച്ചു,   ഞാൻ വീണ്ടും വഴിയോര ഭക്ഷണം തേടി എത്തി.  അവിടെയുള്ളത് തികയാത്ത അത്രയും ഞങ്ങളുടെ എണ്ണം വർദ്ധിച്ചു. നിങ്ങൾ പല തരം സഞ്ചിയുമായി അവിടെ എത്തും. ഇപ്പോൾ ഞങ്ങൾ ആരുടെ കയ്യിൽ സഞ്ചി കണ്ടാലും പുറകെ കൂടി അത് മാന്തി പറിച്ചെടുക്കും.   ചിലരെങ്കിലും നിങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി അല്ലേ ?  ഞങ്ങൾ വളരെ അക്രമകാരികളായി  അല്ലേ ? നിങ്ങളിലും ഞങ്ങളുടെ സ്വഭാവമുള്ളവർ കൂടി വരികയാണല്ലോ?   ഇനി ഞങ്ങളെ കൊന്നുടുക്കുകയല്ലാതെ വേറെ മാർഗ്ഗം ഒന്നും ഇല്ല അല്ലേ ?   അതിൽ വിരോധമൊന്നുമില്ല.  ഞങ്ങളുടെ മരണം നിങ്ങളുടെ കൈ കൊണ്ടാവുന്നതു നല്ലതു തന്നെ.   കൊല്ലാതെ വേറെ മാർഗ്ഗം വല്ലതും ഉണ്ടോ എന്ന് നോക്കുമെന്നു കരുതുന്നു. നിങ്ങൾ വളരെ ബുദ്ധിയുള്ളവരാണല്ലോ?   നിങ്ങൾ വഴിയോരത്ത് നിക്ഷേപിക്കുന്നവ തിന്നാൻ കാക്കയും മറ്റു ജീവികളും മാത്രം മതിയാവുമോ?  

Friday, September 30, 2016

പ്രോത്സാഹനം യുദ്ധങ്ങൾക്കും.....

യുദ്ധവും സമാധാനവും തമ്മിൽ യാതൊരു ബദ്ധവും  ഇല്ല ഇന്ന് കരുതുന്ന ചിലരിൽ ഒരാളാണ് അമ്മു.  അതിനാൽ നമ്മെ അയൽരാജ്യം ആക്രമിച്ചപ്പോഴും തിരിച്ചാക്രമിച്ചപ്പോഴും  വളരെ ഭയം തോന്നി. എല്ലാ തരം  യുദ്ധങ്ങളും ഒഴിവാക്കണം എന്ന് തന്നെയായിരിക്കും  എല്ലാവരും ആഗ്രഹിക്കുന്നത്.  എങ്കിലും ഒഴിവാക്കാൻ സാധിക്കാതെ തോറ്റു  പോകുന്ന സന്ദർഭങ്ങൾ കുറവല്ല. നഷ്ടങ്ങൾ ഏറ്റു വാങ്ങാൻ  നാം തയ്യാറാവുമ്പോഴായിരിക്കും അത് സംഭവിക്കുക.


"ഞങ്ങൾ കൂടെയുണ്ട്", എന്ന് പറഞ്ഞു ജവാന്മാർക്ക് പ്രോത്സാഹനം നൽകുന്ന നമ്മൾ.   വീര മൃത്യുയടഞ്ഞവരുടെ  കുടുംബത്തിന്റെ കണ്ണീർ അളന്നു തിട്ടപ്പെടുത്താൻ മത്സരിക്കുന്നവർ,  മരണവും  ആക്രമണങ്ങളും ഏറ്റവും ആദ്യം ജനങ്ങളിലേയ്ക്ക്  എത്തിക്കാൻ മത്സരിക്കുന്നവർ,  അങ്ങനെ സഹായികൾ ഏറെ.  എങ്കിലും......

 രാജ്യത്തിന്റെ ജനത ഒരുമയോടെ ശത്രുവിനെ ചെറുക്കാൻ അണി ചേരാത്തത്,  യൂണിഫോം ഇല്ലാത്തതു കൊണ്ട് മാത്രമല്ല.......