Saturday, July 25, 2015

ശിരോവസ്ത്രം എന്ന 'തെറ്റ് '

പരീക്ഷകളിൽ  കോപ്പിയടിക്കാൻ  സഹായിക്കുന്നവ  ഉളിപ്പിച്ചു വയ്ക്കാൻ  ശിരോവസ്ത്രം    സഹായിക്കുമെന്ന് കരുതി, പരിശോധന  നടത്തുകയും  ശിരോവസ്ത്രം  ഇല്ലാതെ പരീക്ഷ എഴുതാൻ  നിർബദ്ധം പിടിക്കുകയും  ചെയ്യുന്ന എല്ലാവർക്കും നന്ദിയും ആശംസകളും.   അർഹതയുള്ളവർക്കു മാത്രമാകട്ടെ വിജയം.  ഏതു വസ്ത്രത്തിലും പരീക്ഷ എഴുതാൻ സഹായിക്കുന്ന പലതും ഒളിപ്പിച്ചു വയ്ക്കാൻ  കഴിയും എന്ന് മറന്നതല്ലല്ലോ ?   അത് ഓർക്കുമ്പോൾ നഗ്നരായി പരീക്ഷ എഴുതണം  എന്ന് പറയില്ല എന്ന് കരുതുന്നു.


Sunday, June 7, 2015

മാഗ്ഗിയും നമ്മളും

ഒരു ദിവസം കൊണ്ടല്ലേ  അടുക്കളയിലെ  പ്രധാനി  'മാഗ്ഗി'  പുറത്ത്
 എറിയപ്പെട്ടതു .      'മാഗ്ഗി'  നമുക്ക് എന്തായിരുന്നു?   കുട്ടികൾക്ക്  ഇഷ്ടമായത് കൊണ്ടു മാത്രമാണോ  നമ്മുടെ അടുക്കളയിൽ  'മാഗ്ഗി'  സ്ഥാനം പിടിച്ചതു?
'രണ്ടു മിനിറ്റ് ' ഒരു എളുപ്പം  തന്നെയായിരുന്നു.   'മാഗ്ഗി' യുടെ  കുറവുകൾ പലതും പലപ്പോഴായി നാം കേട്ടപ്പോഴും ,   അത്  കണ്ടില്ല എന്ന് നടിച്ചു.
ഇത്തരം പല പായ്ക്കറ്റുകളും  നമ്മുടെ തിരക്കേറിയ ജീവിതത്തിൽ  സഹായമായിട്ടുണ്ട്.

ഒരു തിരിഞ്ഞു നോട്ടം :    'മാഗ്ഗി'    കേരളത്തിൽ എത്തിയ  കാലം.  ഏകദേശം  മുപ്പതു വർഷങ്ങൾക്കു മുൻപ് ,   കുട്ടികള്ക്ക്  'മാഗ്ഗി' പരിചയപെടുത്താനായി  ഞങ്ങളുടെ സ്കൂളിൽ   വിതരണം  നടത്തി.    പാകം ചെയ്യേണ്ട വിധവും പറഞ്ഞു  പഠി പ്പിച്ചു.   ആദ്യമായി  പാചകം പരീക്ഷിച്ചു.   തീൻ മേശയിൽ ആവശ്യമില്ലാത്ത  ഒരു ജീവിയുടെ ആകാര സാമ്യം ,   'മാഗ്ഗി' യെ  അന്ന് അടുക്കളയിൽ നിന്ന് പുറത്താക്കി.  അത് കഴിക്കുന്നത്‌ കണ്ട് വെറുപ്പോടെ എഴുന്നേറ്റു പോയവർ ,   ഇതു നമുക്ക് പറ്റിയതല്ല എന്ന് പറഞ്ഞവർ,  അങ്ങിനെ  പരീ ക്ഷണശാലയിൽ  ടെസ്റ്റ്‌ ചെയ്യാതെ നാം പുറ ത്താക്കിയത് ,    എളുപ്പവഴികൾ തേടുന്ന നമ്മുടെ അടുക്കളയിൽ ഒന്നാം സ്ഥാനത്തെത്തി.   പലരും പാചകം പഠിച്ചു.

തിരിച്ചുവരവിനായി 'മാഗി' യും  തിരിച്ചുവന്നാൽ  സ്വീകരിക്കാൻ തയ്യാറായി പല അടുക്കളകളും.    ഏതെല്ലാം രീതിയിൽ വിഷം നാം അകത്താക്കുന്നു  പിന്നയല്ലേ  ഈ ഒരു കൊച്ചു പായ്കറ്റ് ?  

Saturday, May 9, 2015

മാതൃദിനം

അമ്മമാർ  അറിയാൻ

 ഇന്നത്തെ  ആശംസകൾ  ഏറ്റു  വാങ്ങാൻ  യോഗ്യത ഉണ്ടോ  നമുക്ക്?  ഒന്ന്  ചിന്തിക്കാം .   ഒരു പാട്  കാര്യങ്ങൾ ഒരുമിച്ചു  ചെയ്യുന്ന  'super  machine '  കളായി  മാറുന്നുണ്ടോ നാം.    സ്വാതന്ത്ര്യത്തിനും  തുല്യതയ്ക്കും  വേണ്ടി  അലമുറയിടാൻ  സമയം ചിലവിടുമ്പോൾ,  നമ്മുടെ ശ്രദ്ധയും സ്നേഹവും പരിചരണവും വേണ്ടവരെ തഴയുന്നുണ്ടോ?  

നമ്മുടെ  ആണ്‍കുട്ടികൾ  പെണ്‍വർഗ്ഗത്തോട് ക്രൂരത  കാണിക്കുന്നു,   നമ്മോടുള്ള  വെറുപ്പ്  ഇതിനു കാരണമാവുന്നുണ്ടോ?     നമ്മുടെ  പെണ്‍കുട്ടികൾക്ക്  ശക്തിയും   മാതൃകയുമാവാൻ  കഴിയുന്നുണ്ടോ?  അവർ ചതികുഴികളിൽ വീഴാതിരിക്കാനുള്ള  ഉൾകാഴ്ച്ച  കൊടുക്കാൻ സാധിച്ചിട്ടുണ്ടോ?

ഇല്ലെങ്കിൽ  ഒരു പൂവോ കാർഡോ  അതുമല്ലെങ്കിൽ  ഏതെങ്കിലും  തരത്തിലെ  ഒരു സമ്മാന കൈമാറ്റത്തിനുശേഷം  'അമ്മ'  അവസാനിക്കും.  

Wednesday, April 22, 2015

എല്ലാവരും ജയിച്ചു, കുട്ടികൾ 'തോറ്റു ' .

പരീക്ഷാഫലം   പറഞ്ഞ സമയത്ത്  തന്നെ പ്രഖ്യാപിക്കാൻ കഴിഞ്ഞവരുടെ  ജയം.    വാരികോരി മാർക്ക്  കൊടുത്ത്  കുട്ടികളെ സന്തോഷിപ്പിച്ചവരുടെ  ജയം.    'revaluation '  എന്ന  നൂലാമാലകളിൽ   നിന്ന് രക്ഷപെട്ടവരുടെ ജയം.
അടച്ചു പൂട്ടലിൽ  നിന്ന് രക്ഷപെട്ട സ്കൂളുകളുടേയും  അതിലെ  അധ്യാ പകരുടേയും  ജയം.   'tuition class 'കളുടെ  ജയം.  തെറ്റ് ചൂണ്ടികാണിച്ചു    കൊടി പിടിക്കാൻ  കഴിഞ്ഞവരുടെ ജയം.   ഇതിനിടയിൽ  ജയിച്ചിട്ടും ' തോറ്റ '    കുട്ടികൾ......

Tuesday, April 14, 2015

പഠിപ്പിച്ചു തളർത്തുകയോ ?

'പഠിച്ചു വളരുക'   എന്നതിന്  പകരം  'പഠിച്ചു  തളരുകയും '  ,   'പഠിപ്പിച്ചു തളർത്തുകയും  '    ഒരു പതിവായി   കഴിഞ്ഞിരിക്കുന്നു.      ചിരിക്കാനും  കരയാനും  അടക്കം പലതരം പരിശീലനകളരികൾ .    'ട്രെൻഡ് ' അനുസരിച്ചു  എല്ലാം രുചി നോക്കി  എല്ലാം അറിയാമെന്നു കരുതുന്ന കുരുന്നുകൾ.  'കുരുതി'ക്ക്  കുട്ടികൾ  തന്നെയാണു  നല്ലത് അല്ലേ ?

Wednesday, March 25, 2015

മൌനം ദു:ഖമാണുണ്ണീ ........


ചെറിയ  ചെറിയ മുറികൾ ,  ജയിലേതെന്നു  തോന്നിക്കുന്നവ,  അല്ല ജയിൽ തന്നെ. ഇവരാരും കുറ്റം ചെയ്തവരല്ല ,  'മനോരോഗികൾ '  എന്ന് മുദ്ര കുത്തപെട്ടവർ .  നാട്ടുകാർ ,വീട്ടുകാർ, അങ്ങനെ  പലരും  പറഞ്ഞപ്പോൾ
 ഡോക്ട റും    സമ്മതിച്ചു.   കൂട്ടിലടയ്ക്കാൻ  അധികം  താമസിച്ചില്ല.
പലരും കൈ നീട്ടി തൊടുവാൻ ശ്രമിച്ചു,  അമ്മു അടക്കമുള്ള  സന്ദർശകർ  പിന്മാറി.   അക്രമ സ്വഭാവം  ഉള്ളവരാണ് അധികവും എന്ന് പറഞ്ഞിരുന്നു.
കൂട്ടിൽ കിടക്കുന്നവർ  ആരെ ആക്രമിക്കാൻ?  അവരുടെയും  ഞങ്ങളുടേയും  മുഖത്ത് ഒരേ ഭാവമായിരുന്നു.  പരസ്പരം പേടി,  അകൽച്ച .


ഈ കൂട്ടത്തിൽ  അമ്മു ഒരേ ഒരു മുഖം തിരയുകയായിരുന്നു,   അതിനു വേണ്ടിയാണു  ഈ  യാത്രയെന്നു കൂടെയുളളവർക്ക്   അറിയാത്തത് ഭാഗ്യം. കുഞ്ഞുമോൾ  ഇതിൽ ഇതു മുറിയിലാണ്  ആവോ ,  തനിക്കു കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമോ ?   ഇരുപതു വർഷം മുൻപ്  കണ്ടതാണ്.  അന്ന് അവൾക്കു പതിനാറോ പതിനേഴോ  വയസ്സ് കാണും.   അവളുടെ  സ്വരം വീണ്ടും  കാതുകളിൽ എത്തി.  ഇരുപതു  വർഷം കൊണ്ടു  മായിച്ചു കളയാൻ പറ്റാത്ത ഓർമകൾ .   ജന്മം നൽകിയവർക്ക്  വളർത്താൻ കഴിവില്ലാഞ്ഞിട്ടോ ,
അതോ  അപ്പയുടെ  ലോകത്തിൽ  ഭാര്യയും മക്കളും ഇല്ലാതിരുന്നിട്ടോ ?   കുഞുമോൾക്കും  ഒന്നും മനസ്സിലായില്ല.   വീടു പുറത്ത് നിന്ന് പൂട്ടി പോകുന്ന അപ്പ ,   അപ്പ തിരിച്ചെ ത്തുന്നതുവരെ  അമ്മയും മക്കളും വീടിനകത്ത്,  തുരുമ്പ് പിടിച്ച വിജാഗിരികളുടെ  അകമ്പടിയോടെ  അകത്ത് കടക്കുന്ന വെളിച്ചത്തേയും  അപ്പയുടെ കയ്യിലെ പൊതിചോറും   കാത്തിരുന്നു.  ഒരിക്കൽ ചേട്ടൻ  ചോദിച്ചത്രെ  അപ്പയുടെ കൂടെ വരട്ടെ എന്ന്, മറുപടി കിട്ടിയില്ല . പിന്നീട് ആരും ഒന്ന് ചോദിച്ചില്ല.  അകത്തു നിന്ന് തുറക്കാവുന്ന ജനൽ പാളികളെ കുറിച്ചു പോലും  അവർ മറന്നിരുന്നു.     അകത്തു നിന്ന് പുറത്ത് കടന്നിട്ടില്ലെങ്കിലും കുഞ്ഞുമോൾ  വലിയമോളായതു അറിഞ്ഞ  ചിലരുടെ  പരാക്രമത്തിൽ  നിന്ന് രക്ഷിക്കാൻ  വലിയ  താഴിട്ടു പൂട്ടിയ വാതിലിനോ  അമ്മയ്ക്കോ ചേട്ടനോ  കഴിഞ്ഞില്ല.   അതോടെ  വീടു പൂട്ടുന്ന ജോലി അപ്പയ്ക്ക്‌ കുറഞ്ഞു കിട്ടി.    ഇത്രയും കേട്ടപ്പോൾ  അവൾക്കു കൊടുക്കാൻ  കൊണ്ടു വന്ന  കുപ്പി വളകൾ തന്റെ കയ്യിൽ  നിന്ന് താഴെ വീണു  പൊട്ടി ചിതറി .   അവളിൽ ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു.


തുറന്നു കിടന്ന വീട്ടിൽ ക്ഷേമാന്വേഷ കരുടെ  എണ്ണം  കൂടിയപ്പോൾ ആരുടേയോ നല്ല മനസ്സ്  ഈ മുറിക്കുള്ളിൽ അവൾക്കു സുരക്ഷ നല്കി.  ഇവിടെ അവൾ 'മനോരോഗി'   ആണെങ്കിലും സുരക്ഷിതയാണ്.  ഇടയ്ക്കു  പഠി ക്കാനും  അറിയാനും സഹതപിക്കുവാനുമായി   ചിലർ   എത്തും  എന്നു മാത്രം.
തന്റെ ചിന്തകൾക്ക്  ഒരു വിരാമമായി,  'ചേച്ചി' എന്ന വിളി ,   കുഞ്ഞുമോളെ  കണ്ട സന്തോഷം പുറത്ത് കാണിക്കാൻ തന്റെ  ദുരഭിമാനം സമ്മതിച്ചില്ല.   ആരാ,  എന്താ  എന്നാ ചോദ്യങ്ങള്ക്ക്  തനിക്കു മറുപടിയില്ലായിരുന്നു.   ഇവൾ
ആരെ കണ്ടാലും  ചേച്ചി  എന്നാണു  വിളിക്കാറ്,    'മാഡം '   അത് കാര്യമാക്കണ്ട എന്ന്  വാർഡൻ,  തന്റെ കുറ്റബോധത്തെ ഒരു മൌനത്തിൽ ഒളിപ്പിക്കാൻ കഴിഞ്ഞു.

Thursday, January 29, 2015

ഇന്നലെ ഇന്ന്


ഇന്നലെ  മുഴുവൻ  പാവലിന്റെ പൂവ്  എന്നെ സന്തോഷിപ്പിക്കുകയും  ദു:ഖിപ്പിക്കുകയും  ചെയ്തു.   പൂ വിരിഞ്ഞതിലുള്ള  സന്തോഷം , തന്റെ പ്രതീക്ഷകൾ  ഉണർ ത്തിയതിന്റെ  നന്ദി ,  ആ ഇളം  മഞ്ഞ പൂവിനു  മാത്രം .
ജനലഴികളിലൂടെ  പാവലിന്റെ  തണ്ട് ,  അന്നദാതാവിനെ  അന്വേഷിച്ചു  പുറത്തേക്ക്  നീണ്ടപ്പോൾ   താൻ തടഞ്ഞില്ല.   എന്റെ ജനൽ  കൂട്ടിൽ  നിന്ന്  രക്ഷപെടട്ടെ  എന്നേ  കരുതിയുള്ളൂ.   എന്നാൽ ഇന്ന്  അതിൽ  പൂ വിരിഞ്ഞപ്പോൾ   അതും എന്റെ കൂടിനു പുറത്ത്,  എന്റെ കൈകൾ ക്ക്  എത്തി  പെടാൻ  പറ്റാത്തിടത്തു ,  എന്നാൽ എന്റെ  കണ്ണുകൾ
 എത്തുന്നിടത്തുമായപ്പോൾ  തനിക്കു  വേവലാതിയായി.   എങ്ങിനെ  ആ മഞ്ഞ നിറം  തന്റേതു  മാത്രമാക്കും  എന്ന ചിന്ത  വളരെയധികം  അലട്ടി.       പൂ എന്റെ സ്വന്തമാക്കുന്നതിനിടെ  ചെടി  നശിക്കാനുള്ള  സാധ്യതയുള്ളതിനാൽ  ,സ്വന്തമാക്കണ്ട  എന്ന തീരുമാനത്തിലെത്തിക്കാൻ  മനസ്സിനെ  തയ്യാറാക്കി,  ഞാൻ വിജയിച്ചു.    സമാധാനത്തോടെ  തളർ ന്നു  ഉറങ്ങി ,   നേരം  വെളുത്തപ്പോൾ  ആദ്യം ഓടിയത് ,   ജനൽകൂടിനരികിലേയ്ക്കു ,  മഞ്ഞ നിറം കാണാതെ  താൻ തളരാൻ  തുടങ്ങിയപ്പോഴാണ്  ഒടിഞ   ഒരു തണ്ട്  കണ്ണിൽ   പെട്ടത്.  സന്തോഷിക്കാനും  ദു:ഖിക്കാനും  കഴിഞ്ഞില്ല........